കണ്ണൂർ : സർക്കാരിനേയും പോലീസിനെയും വെല്ലുവിളിച്ച് ഒളിവിൽ കഴിയുകയായിരുന്ന ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കിയെ പിടികൂടി പോലീസ്. കണ്ണൂരിലെ വനിതാ അഭിഭാഷകയുടെ ഫ്ലാറ്റിൽ നിന്ന് ഞായറാഴ്ച പുലർച്ചെ രണ്ടുമണിയോടെയാണ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. അർജുൻ ആയങ്കി അഭിഭാഷകയുടെ ഫ്ലാറ്റിലേക്കെത്തിയ ഓട്ടോയുടെ ഡ്രൈവർ ആണ് നിർണ്ണായക വിവരം നൽകിയത്. അർജുനെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നെന്നും അറസ്റ്റ് ചെയ്യാനായത് പോലീസിന്റെ കൂട്ടായ പരിശ്രമം കൊണ്ടെന്നും കണ്ണൂർ പോലീസ് കമ്മീഷണർ വിജയ് ഭാരത് റെഡ്ഡി പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളായി അർജുൻ ആയങ്കിയ്ക്കായി തേടി പോലീസ് സംസ്ഥാന വ്യാപക പരിശോധന നടത്തുകയായിരുന്നു. അർജുനുമായി ബന്ധമുള്ളവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തെങ്കിലും പോലീസിന് വിവരമൊന്നും ലഭിച്ചിരുന്നില്ല. കണ്ണൂർ വളപട്ടണത്തുവെച്ച് അർജുൻ സഞ്ചരിച്ചിരുന്ന കാർ പോലീസ് കസ്റ്റഡിയിലെടുത്തതും കണ്ണൂരിലുണ്ടെന്ന നിഗമനത്തിലെത്താൻ പോലീസിനെ സഹായിച്ചു.
രാമനാട്ടുകര സ്വർണം പൊട്ടിക്കൽ കേസിലാണ് അർജുൻ ആയങ്കി എന്ന പേര് വാർത്തകളിൽ ഇടം പിടിക്കുന്നത്. കോതമംഗലം SHO യെ ആക്രമിക്കുമെന്ന് ഭീഷണിപെടുത്തിയ കേസിൽ അർജുൻ ആയാങ്കിയുടെ ജാമ്യപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെ പോലീസ് അർജുനെ പിടികൂടാൻ നീക്കം ആരംഭിച്ചു. ഇതിനിടയിലാണ് കേസ് അന്വേഷിക്കുന്ന ഊന്നുകൽ SHO യെ അർജുൻ അയങ്കി ഭീഷണിപ്പെടുത്തിയത്. പിടിക്കാമെങ്കിൽ പിടിച്ചോളൂ, കോതമംഗലം SHO യെ ആക്രമിക്കുമെന്നല്ലാമാണ് ഭീഷണി ഉയർത്തിയത്.
വധശ്രമം, ഗുണ്ടാ ആക്രമണങ്ങൾ, സ്വർണക്കവർച്ച, ലഹരിക്കടത്ത്, ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തൽ, ഗതാഗത നിയമലംഘനങ്ങൾ തുടങ്ങി നിരവധി കേസുകളാണ് കണ്ണൂരിലും മറ്റ് ജില്ലകളിലുമായി ഇയാൾക്കെതിരെയുള്ളത്. ക്രിമിനൽ പശ്ചാത്തലം മുൻനിർത്തി ഒൻപത് ജില്ലകളിൽ പ്രവേശിക്കുന്നത് വിലക്കിക്കൊണ്ട് പോലീസ് ഇയാൾക്കെതിരെ കാപ്പ ഉൾപ്പെടെ ചുമത്തിയിരുന്നു.
