പാലാ : പാലാ നഗരസഭ അദ്ധ്യക്ഷയായി ഇടത് – യു.ഡി.എഫ്. വിമത സ്വതന്ത്ര അംഗം മായാരാഹുൽ തിരഞ്ഞെടുക്കപ്പെട്ടു. 10 വോട്ടുകൾ നേടിയ യു.ഡി.എഫ് സ്ഥാനാർത്ഥി റിയാ ചീരാംകുഴിക്ക് എതിരെ 16 വോട്ടുകൾ കരസ്ഥമാക്കിയാണ് മായ വിജയിച്ചത്. ഇനി എല്‍ഡിഎഫ് പിന്തുണയ്ക്കുന്ന നഗര വികസന മുന്നണി പാല നഗരസഭ ഭരിക്കും
നന്മയുടെ വിജയമെന്ന് മായാ രാഹുല്‍ പ്രതികരിച്ചു. നല്ല കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹമുള്ള ഒരുകൂട്ടം കൗണ്‍സിലേഴ്‌സ് ഒരുമിച്ച് ചേര്‍ന്നെടുത്ത ഒരു തീരുമാനമാണ് ഇതെന്നും മായ പറഞ്ഞു.
നാടകീയ രംഗങ്ങളാണ് പാലാ നഗരസഭയില്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി നടന്നത്. ഭരണപക്ഷത്തു തന്നെ പൊട്ടിത്തെറി ഉണ്ടായതിന്റെ പിന്നാലെയാണ് പ്രതിപക്ഷം അവിശ്വാസവും കൊണ്ടുവന്നത്. കോണ്‍ഗ്രസിലെ നാല് കൗണ്‍സിലര്‍മാര്‍ അവിവിശ്വാസത്തെ പിന്തുണയ്ക്കുകയായിരുന്നു. അന്ന് വൈസ് ചെയര്‍മാനായിരുന്ന മായാ രാഹുലും അവിശ്വാസത്തെ അനുകൂലിച്ചു. മൂന്ന് ജോസഫ് ഗ്രൂപ്പ് കൗണ്‍സിലര്‍മാരും രണ്ട് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരും വിട്ടു നിന്നു.
കാട്ടാരമറ്റം ബസ് സ്റ്റാൻഡ് കെട്ടിടത്തിന് പിന്നിലുള്ള ഓട്ടോ സ്റ്റാൻഡ് അനുമതിയില്ലാതെ തുടങ്ങിയതിനെച്ചൊല്ലിയുള്ള വിവാദമാണ് ദിയയുടെ പുറത്താകലിനും ഭരണമാറ്റത്തിനും വഴിവെച്ചത്. മായയും കോൺഗ്രസിലെ നാല് അംഗങ്ങളും ദിയയെ പുറത്താക്കാനുള്ള പ്രമേയത്തെ അനുകൂലിച്ചു. പിന്നാലെയാണിപ്പോൾ മായാ രാഹുൽ കോൺഗ്രസ് വിമതരുടെയും ഇടതുപക്ഷത്തിന്റെയും പിന്തുണയോടെ അദ്ധ്യക്ഷയായത്. ഇതിനിടെ നാല് കോൺഗ്രസ് വിമതരിൽ ഒരാൾ കോൺഗ്രസിലേക്ക് തിരിച്ച് പോകുകയും ചെയ്തു. വിമത അംഗമായിരുന്ന ലിസിക്കുട്ടി മാത്യു ആണ് ഔദ്യോഗിക കോൺഗ്രസ് പക്ഷത്തേക്ക് തിരികെ പോയത്. അധ്യക്ഷ സ്ഥാനത്തേക്ക് നേരത്തെ ലിസിക്കുട്ടി മാത്യുവിന്റെ പേരും പരിഗണനയിലുണ്ടായിരുന്നു.
