തിരുവനന്തപുരം :മുഖ്യമന്ത്രി വി ഡി സതീശൻ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച കപ്പൽ നിർമ്മാണശാലയെക്കുറിച്ച് തങ്ങൾക്ക് യാതൊരു അറിവുമില്ലെന്ന് ടാറ്റ. കേരളത്തിലെന്നല്ല ഒരിടത്തും കപ്പൽ നിർമ്മാണശാലയ്ക്കായി നിലവിൽ നിക്ഷേപം നടത്തുന്നില്ലെന്നും ടാറ്റ ഗ്രൂപ്പ് വ്യക്തമാക്കി. സംസ്ഥാനത്ത് 10000 കോടിയുടെ നിക്ഷേപം നടത്താൻ ടാറ്റ ഗ്രൂപ്പ് സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നായിരുന്നു മുഖ്യമന്ത്രി അവകാശപ്പെട്ടത്.
എന്നാൽ, കേരള മുഖ്യമന്ത്രിയുടെ പ്രസ്താവന കേട്ട് അമ്പരന്നുവെന്നും 10000 കോടിയുടെ നിക്ഷേപത്തിനുളള സന്നദ്ധത അറിയിച്ചിട്ടില്ലെന്നുമാണ് ടാറ്റാ ഗ്രൂപ്പിലെ ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എക്കണോമിക്സ് ടൈംസ് പുറത്തുവിട്ട റിപ്പോർട്ട് പറയുന്നത്. കേരളത്തിലെന്നല്ല രാജ്യത്തെ മറ്റൊരിടത്തും നിലവിൽ കപ്പൽ നിർമ്മാണശാല നിർമ്മിക്കാനില്ലെന്നും ടാറ്റ വ്യക്തമാക്കി. രാജ്യത്തെ സമുദ്ര ശക്തിയാക്കി മാറ്റാനുളള കേന്ദ്ര സർക്കാരിന്റെ 70000 കോടിയുടെ പദ്ധതിയുമായി ബന്ധപ്പെട്ട് പോർബന്ദർ, തൂത്തുകുടി, ദിഗി, ദുഗ്ഗരാജപട്ടണം തുടങ്ങീ നാലിടത്ത് വൻകിട ഗ്രീൻ ഫീൽഡ് കപ്പൽ നിർമ്മാണ ക്ലസ്റ്ററുകൾക്കായുളള നടപടികൾ തുടങ്ങിയിട്ടുണ്ട്. ഇതിലൊന്നും പക്ഷെ, ടാറ്റ ഗ്രൂപ്പ് നിക്ഷേപമില്ല.
