ആപ്പിൾ സിഇഒ ടിം കുക്ക് പടിയിറങ്ങുകയാണ്. 15വർഷത്തെ സേവനം മതിയാക്കിയാണ് കുക്കിൻ്റെ രാജി. കുക്കിന് പകരം ജോൺ ടെർനസ് ആപ്പിളിന്റെ പുതിയ സിഇഒ ആകും. കുക്ക് എക്സിക്യൂട്ടീവ് ചെയർമാനായി തുടരും.
ജോൺ ടെർണസ് നിലവിൽ ആപ്പിളിന്റെ ഹാർഡ്‌വെയർ എഞ്ചിനീയറിംഗ് മേധാവിയാണ്. 25 വർഷത്തിലേറെയായി അദ്ദേഹം ആപ്പിളിൽ സേവനമനുഷ്ഠിക്കുന്നു. സെപ്റ്റംബർ 1 ന് അദ്ദേഹം സിഇഒ ആയി ചുമതലയേൽക്കും. ആപ്പിളിലെ ഈ മാറ്റം വളരെ പ്രധാനപ്പെട്ടതായി കണക്കാക്കപ്പെടുന്നു. കുറച്ച് കാലമായി ടിം കുക്ക് സിഇഒ സ്ഥാനത്ത് നിന്ന് സ്ഥാനമൊഴിയുമെന്ന് ഊഹാപോഹങ്ങൾ ഉണ്ടായിരുന്നു . ആരോഗ്യപരമായ കാരണങ്ങളാൽ സ്റ്റീവ് ജോബ്‌സ് സ്ഥാനമൊഴിഞ്ഞ 2011 മുതലാണ് കുക്ക് കമ്പനിയെ നയിക്കാൻ തുടങ്ങിയത്. 65 കാരനായ കുക്ക് സെപ്റ്റംബർ 1 ന് ജോൺ ടർണറിന് സിഇഒ റോൾ കൈമാറും. തുടർന്ന് അദ്ദേഹം ആപ്പിളിനൊപ്പം എക്സിക്യൂട്ടീവ് ചെയർമാനായി തുടരും.
സ്റ്റീവ് ജോബ്‌സിൽ നിന്ന് കമ്പനി ഏറ്റെടുത്ത ശേഷം നിരവധി വെല്ലുവിളികൾ നേരിട്ടാണ് കുക്ക് ആപ്പിളിനെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോയത്. ഇക്കാലയളവിൽ കമ്പനി രചിച്ചത് ഒരു പുതിയ വിജയഗാഥ തന്നെയായിരുന്നു. ആപ്പിളിന്റെ പ്രവർത്തന സംഘത്തെ പുതിയ ദിശയിലേക്ക് നയിക്കാൻ ടിം കുക്കിന് കഴിഞ്ഞു.
2005 മുതൽ 2011 വരെ സ്റ്റീവ് ജോബ്‌സ് ആപ്പിളിൻ്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായി സേവനമനുഷ്ഠിച്ച കാലഘട്ടത്തിലാണ് ഐപോഡ്, മാക്ബുക്ക്, ഐഫോൺ, ഐപാഡ് തുടങ്ങിയ ഉൽപ്പന്നങ്ങൾ ആഗോള വിപണി കൈയ്യടക്കിയത്. അതിൻ്റെ തുടർച്ചയെന്നോണം, ടിം കുക്കിന്റെ നേതൃത്വത്തിലും ആപ്പിൾ നിരവധി സുപ്രധാന നാഴികക്കല്ലുകൾ കൈവരിച്ചു. കുക്കിന്റെ സിഇഒ ആയിരുന്ന കാലത്ത്, ആപ്പിൾ വാച്ച്, എയർപോഡുകൾ, എം1, എം2, എം3 സിലിക്കൺ ചിപ്പുകൾ, ആപ്പിൾ വിഷൻ പ്രോ തുടങ്ങിയ പുതിയ ഉൽപ്പന്നങ്ങൾ കമ്പനി പുറത്തിറക്കി. 3 ട്രില്യൺ ഡോളർ മൂല്യനിർണ്ണയത്തിലെത്തുന്ന ആദ്യത്തെ കമ്പനിയായി ആപ്പിൾ മാറിയതും ഇക്കാലത്താണ്. കുക്കിന്റെ നേതൃത്വത്തിൽ, ഐക്ലൗഡ്, ആപ്പിൾ മ്യൂസിക്, ആപ്പിൾ ടിവി+, ആപ്പ് സ്റ്റോർ തുടങ്ങിയ സേവന ബിസിനസുകളിലൂടെയും കമ്പനി പുതിയ പടവുകൾ കയറി.
