തിരുവനന്തപുരം : കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ വെച്ച് മുൻ മന്ത്രി വീണാ ജോർജിനെതിരെ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട വധശ്രമ കേസിൽ തുടരന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തരവകുപ്പ്. കേസിൽ പ്രതികളാക്കപ്പെട്ട കെ എസ് യു പ്രവർത്തകർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിശദമായ അന്വേഷണത്തിനുള്ള ഉത്തരവ്.
തുടരന്വേഷണത്തിന് എസ്പി റാങ്കിലുള്ള ഒരു ഉന്നത ഉദ്യോഗസ്ഥൻ്റെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിക്കും. അന്വേഷണ സംഘത്തിൽ ഉൾപ്പെടുന്ന മറ്റ് ഉദ്യോഗസ്ഥർ ആരൊക്കെയാണെന്നും ഏത് എസ്.പിക്കായിരിക്കും ചുമതലയെന്നുമുള്ള ഔദ്യോഗിക ഉത്തരവ് അഭ്യന്തര വകുപ്പ് അടുത്ത ദിവസം പുറത്തിറക്കും.
മാരകായുധങ്ങളുമായി മന്ത്രിയെ വധിക്കാൻ ശ്രമിച്ചു എന്നാരോപിച്ച് കെ.എസ്.യു കണ്ണൂർ ജില്ലാ പ്രസിഡന്റ് ഉൾപ്പെടെയുള്ളവർക്കെതിരെയാണ് പോലീസ് കേസ് എടുത്തിരുന്നത്. എന്നാൽ തങ്ങളുടെ പക്കൽ കരിങ്കൊടി മാത്രമാണുണ്ടായിരുന്നതെന്നും മാരകായുധങ്ങൾ ഉണ്ടായിരുന്നില്ലെന്നുമാണ് പ്രവർത്തകരുടെ വാദം.
