തിരുവനന്തപുരം : എസ്എഫ്ഐ സെക്രട്ടറിയേറ്റ് മാര്‍ച്ചിനെതിരെ നടന്ന പോലീസ് ലാത്തിച്ചാര്‍ജിനെ രൂക്ഷമായി വിമര്‍ശിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ആര്‍എസ്എസിനെ സന്തോഷിപ്പിക്കാനാണ് വി ഡി സതീശന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ആര്‍എസ്എസിന് മുന്നില്‍ സര്‍വ്വകലാശാലകളെ കാഴ്ച വെക്കുകയാണെന്നും എം വി ഗോവിന്ദന്‍ ആരോപിച്ചു.
വിദ്യാര്‍ത്ഥികളെ ഭയപ്പെടുത്തി, അവരെ മര്‍ദ്ദിച്ചൊതുക്കി മുന്നോട്ട് പോകാമെന്നാണ് മുഖ്യമന്ത്രിയും യുഡിഎഫും കരുതുന്നതെങ്കില്‍ അവര്‍ക്ക് എസ്എഫ്‌ഐയുടെയും പൊതുവിദ്യാര്‍ത്ഥി സമൂഹത്തിന്റെയും ചരിത്രം മനസ്സിലായിട്ടില്ലെന്നാണ് അര്‍ത്ഥം. അത് പഠിക്കുന്നത് നല്ലതായിരിക്കുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
സര്‍വ്വകലാശാലകള്‍ ആര്‍എസ്എസിന് കാഴ്ചവെക്കുന്ന തരത്തിലേക്ക് കാര്യങ്ങള്‍ മാറി. വന്ദേമാതരത്തെ എതിര്‍ക്കുന്നവരെ തല്ലി ഒതുക്കാം എന്നത് വ്യാമോഹമാണ്. ആര്‍എസ്എസിനെ സന്തോഷിപ്പിക്കാം എന്നാണ് മുഖ്യമന്ത്രി കരുതുന്നത്. ഉന്നത വിദ്യാഭ്യാസ മേഖല ആര്‍എസ്എസിന്റെ തട്ടകമായി മാറിയതായും എം വി ഗോവിന്ദൻ പറഞ്ഞു.
കാന്തപുരത്തിന്റെ സ്ത്രീ വിരുദ്ധ പ്രസ്താവനയ്ക്കെതിരെയും അദ്ദേഹം പ്രതികരിച്ചു. പൊതു മുന്നേറ്റത്തെ ദുർബ്ബ.ലപ്പെടുത്തുന്ന പ്രസ്താവന ആര് നടത്തിയാലും സിപിഐഎമ്മിന്റെ നിലപാട് അതിനോട് യോജിക്കുന്നതല്ലെന്ന് എം വി ഗോവിന്ദൻ പറഞ്ഞു. സ്ത്രീപുരുഷ സമത്വം ഭരണഘടന ഉറപ്പു നൽകുന്നതാണ്. ലോകം തന്നെ ശ്രദ്ധിച്ച കുടുംബശ്രീ പ്രസ്ഥാനത്തിന് നേതൃത്വം നൽകിയത് കേരളത്തിലാണ്. പകുതിയോളം വരുന്ന തദ്ദേശസ്ഥാപനങ്ങളിൽ സ്ത്രീകളാണ്. ആധുനിക കേരളത്തിന് യോജിക്കാത്ത പ്രസ്താവനയാണ് കാന്തപുരം നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതിപക്ഷ ഉപനേതാവ് പദവി സംബന്ധിച്ച സിപിഐ നിലപാടിലും എം വി ഗോവിന്ദൻ പ്രതികരിച്ചു. സിപിഐഎമ്മും സിപിഐയും തമ്മിലുള്ള ചെറിയ തർക്കങ്ങളും പ്രശ്നങ്ങളും പരിഹരിച്ച് മുന്നോട്ട് പോകുമെന്നായിരുന്നു ഗോവിന്ദന്റെ മറുപടി.
