[Photo Courtesy : X]
ന്യൂഡൽഹി : രാജ്യത്തിന്റെ പ്രതിരോധ സംവിധാനങ്ങളിലേക്കും ഇനി സ്വകാര്യ മേഖലയ്ക്ക് കടന്നുകയറാനുള്ള അവസരമൊരുങ്ങുന്നു. ഡിആർഡിഒ വികസിപ്പിച്ച മിസൈലുകളുടെ സാങ്കേതിക വിദ്യകൾ സ്വകാര്യമേഖലയ്ക്ക് കൈമാറുമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് അറിയിച്ചു. ഡിആർഡിഒ വികസിപ്പിച്ചെടുത്ത എല്ലാ പരമ്പരാഗത മിസൈൽ സംവിധാനങ്ങളുടെയും സാങ്കേതികവിദ്യകൾ രാജ്യത്തെ സ്വകാര്യ-പൊതുമേഖല പ്രതിരോധ വ്യവസായങ്ങൾക്ക് ഉൽപ്പാദനത്തിനായി കൈമാറാനാണ് മന്ത്രാലയം അനുമതി നൽകിയിരിക്കുന്നത്.
രാജ്യത്തിനകത്ത് തന്നെ മിസൈൽ സംവിധാനങ്ങളുടെ നിർമ്മാണം സാധ്യമാക്കുക വഴി വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാനും പ്രതിരോധ ഉൽപ്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കാനുമാണ് കേന്ദ്ര സർക്കാർ ഈ നിർണായക തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നത്. നിയമപരമായ മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നതും കൃത്യമായ യോഗ്യതയും മുൻപരിചയവുമുള്ള സ്ഥാപനങ്ങൾക്കായിരിക്കും ഈ ടെക്നോളജി ട്രാൻസ്ഫർ ലഭ്യമാകുക. ആത്മനിർഭർഭാരത് പദ്ധതിയുടെ ഭാഗമായി പ്രതിരോധ രംഗത്ത് സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കുന്നത് രാജ്യത്തിന്റെ സാങ്കേതിക കുതിപ്പിനും തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുന്നതിനും ആക്കം കൂട്ടുമെന്നാണ് വിലയിരുത്തൽ.
മിസൈൽ സംവിധാനങ്ങളെ വൻതോതിലുള്ള വ്യവസായ ഉത്പാദനത്തിലേക്ക് മാറ്റുക എന്നതാണ് പദ്ധതി പ്രധാനമായും വിഭാവനം ചെയ്യുന്നത്. അത്യാധുനിക പ്രതിരോധ സംവിധാനങ്ങൾ വികസിപ്പിക്കുന്നതിനും നിർമ്മിക്കുന്നതിനും നമ്മുടെ രാജ്യത്തിന്റെ വ്യവസായ ശേഷികളെ പരമാവധി പ്രയോജനപ്പെടുത്താനുള്ള സർക്കാരിൻ്റെ വിപുലമായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ പുതിയ തീരുമാനം കൈക്കൊണ്ടിരിക്കുന്നതെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പറയുന്നു
