ന്യൂഡൽഹി : എഥനോൾ നിർമ്മാണത്തിനായി വൻതോതിൽ പഞ്ചസാര ഉപയോഗിക്കുന്നതാണ് രാജ്യത്ത് പഞ്ചസാര വില വർദ്ധിക്കുന്നതിന് കാരണമെന്ന ആക്ഷേപം ശക്തമായി നിലനിൽക്കെ പഞ്ചസാര വ്യാപാരികളുടെ സ്റ്റോക്ക് പരിധി 2,000 ക്വിന്റലായി കുറച്ച് കേന്ദ്ര സർക്കാർ.
പൂഴ്ത്തിവെപ്പും ഊഹക്കച്ചവടവും തടയുന്നതിനും ദീപാവലി അടക്കമുള്ള ഉത്സവ സീസണിൽ ആഭ്യന്തര വിപണിയിൽ പഞ്ചസാര ലഭ്യത ഉറപ്പാക്കി വിലക്കയറ്റം നിയന്ത്രിക്കുന്നതിനുമാണ് നടപടിയെന്നാണ് റിപ്പോർട്ട്.
സെപ്റ്റംബർ 15 മുതൽ നവംബർ 30 വരെ പഞ്ചസാര വ്യാപാരികൾക്ക് പരമാവധി 2,000 ക്വിന്റൽ പഞ്ചസാര മാത്രമാണ് പുതിയ സ്റ്റോക്ക് ആയി കൈവശം വെക്കാൻ സാധിക്കൂ. നിലവിൽ ഓഗസ്റ്റ് 1 മുതൽ ഇത് 4,000 ക്വിന്റലായിരുന്നു. വ്യാപാരികൾ വാങ്ങുന്ന പഞ്ചസാര സ്റ്റോക്ക് 30 ദിവസത്തിൽ കൂടുതൽ കൈവശം വെക്കാൻ പാടില്ലെന്നും കേന്ദ്രം നിഷ്ക്കർഷിക്കുന്നു.
എന്നാൽ, കൊൽക്കത്തയിലും സമീപ പ്രദേശങ്ങളിലും സ്റ്റോക്ക് പരിധി 4,000 ക്വിന്റലായി തന്നെ തുടരും. ഉത്തർപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്ന് പഞ്ചസാര എത്തിച്ച് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്ക് വിതരണം ചെയ്യുന്നത് കൊൽക്കത്ത വഴി ആയതിനാലാണ് ഈ ഇളവ് നൽകിയിട്ടുള്ളത്.
പഞ്ചസാര മില്ലുകൾ, ഡീലർമാർ, ട്രേഡർമാർ എന്നിവരുടെ സ്റ്റോക്കുകളിൽ കേന്ദ്ര സർക്കാർ കർശനമായ പരിശോധന നടത്തുന്നുണ്ട്. സർക്കാരിന്റെ ഇടപെടലുകളെ തുടർന്ന് മില്ലുകളിൽ നിന്നുള്ള പഞ്ചസാരയുടെ മൊത്തവിലയിൽ 20 ശതമാനത്തോളം കുറവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് കേന്ദ്രത്തിൻ്റെ അവകാശവാദം. ചില്ലറ വിൽപ്പന വിലയിലും ഇതിന്റെ പ്രതിഫലനം കണ്ടുതുടങ്ങിയതായാണ് കേന്ദ്രം പറയുന്നത്. കേന്ദ്ര ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ ഓൺലൈൻ പോർട്ടൽ വഴി വ്യാപാരികൾ കൃത്യമായി സ്റ്റോക്ക് വിവരങ്ങൾ വെളിപ്പെടുത്തണമെന്ന് സർക്കാർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
