പ്രതിപക്ഷ ഉപനേതൃപദവി സംബന്ധിച്ച് സിപിഐയുമായി ചർച്ച തുടരുമെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ. പ്രതിപക്ഷ ഉപനേതൃപദവിയിൽ സിപിഐയുമായി ഇനി ചർച്ചയില്ലെന്ന പിണറായി വിജയന്റെ പരസ്യ നിലപാടിനെതിരെ സിപിഐ നേതാക്കൾ അതൃപ്തി പ്രകടിപ്പിച്ചതിന് പിന്നാലെയാണ് ടി പി രാമകൃഷ്ണന്റെ പ്രതികരണം. വിഷയത്തിൽ പരസ്പര കൂടിയാലോചനകളിലൂടെ പരിഹാരം കാണാനുള്ള ശ്രമം തുടരുകയാണെന്ന് ടി പി രാമകൃഷ്ണൻ വ്യക്തമാക്കി. പ്രതിപക്ഷ ഉപനേതൃപദവി സംബന്ധിച്ച് സിപിഐ പുതിയ ആവശ്യം ഉന്നയിച്ചതാണ് തർക്കത്തിന് കാരണമെന്നും പരസ്പരം ചർച്ച ചെയ്ത് വിഷയം പരിഹരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആരെന്ത് അഭിപ്രായം പറഞ്ഞാലും ഇടതുപക്ഷ ജനാധിപത്യ മുന്നണി എന്ന രാഷ്ട്രീയ നിലപാടിനാണ് പ്രാധാന്യമെന്ന് ടി പി രാമകൃഷ്ണൻ വ്യക്തമാക്കി. വിഷയത്തിൽ സിപിഐഎം മാത്രം തീരുമാനമെടുക്കേണ്ട സാഹചര്യമല്ലെന്നും സിപിഐയിലെ ചില നേതാക്കൾ അഭിപ്രായപ്പെട്ടിട്ടുണ്ട്. എന്നാൽ അത് സിപിഐയുടെ ഔദ്യോഗിക നിലപാടാണോ എന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രശ്നപരിഹാരത്തിന് കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടൽ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് സിപിഐ. മുന്നണി യോഗം ചേരുന്നതുമായി ബന്ധപ്പെട്ട് ഘടകകക്ഷികൾ തമ്മിൽ ധാരണയുണ്ടെന്നും അതനുസരിച്ച് യോഗങ്ങൾ ചേർന്ന് മുന്നോട്ടുപോകുമെന്നും എൽഡിഎഫ് കൺവീനർ വ്യക്തമാക്കി.
