കൊച്ചി: റിപ്പോർട്ടർ ടിവി എംഡി ആന്റോ അഗസ്റ്റിന് മേൽ കുരുക്ക് മുറുക്കി എക്‌സൈസ്. വീട്ടിൽ നിന്നും വ്യാജമദ്യം പിടിച്ചെടുത്തതായാണ് എക്‌സൈസ് റിപ്പോർട്ട്. സംസ്ഥാന സർക്കാരിന്റെ അനുമതിയും ലൈസൻസുമില്ലാതെ നിയമവിരുദ്ധമായി മദ്യം സൂക്ഷിച്ചുവെന്നും 12.75 ലിറ്റർ വ്യാജമദ്യം പിടിച്ചെടുത്തതായുമാണ് എക്സൈസ് ക്രൈം ആൻഡ് ഒക്ക്യുറൻസ് റിപ്പോർട്ട് പറയുന്നത്.
1077-ലെ കേരള അബ്കാരി ആക്ട് I-പ്രകാരം അനധികൃതമായി മദ്യം സൂക്ഷിക്കുകയും കടത്തുകയും ചെയ്തതിന് സെക്ഷൻ 55(എ), വിൽപ്പനയ്ക്കായി മദ്യം സൂക്ഷിച്ചുവെച്ചതിന് സെക്ഷൻ 55(ഐ), വ്യാജമദ്യം കയ്യിൽ വെച്ചതിന് സെക്ഷൻ 58 എന്നിവയാണ് ചുമത്തിയിട്ടുള്ളത്. ഇത്രയും അധികം മദ്യം സൂക്ഷിച്ചുവെച്ചതിനെ തുടർന്ന് ജാമ്യമില്ലാ വകുപ്പുകളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. കേസിൽ ആന്റോ അഗസ്റ്റിൻ മാത്രമാണ് പ്രതി.
12.75 ലിറ്ററിലധികം വരുന്ന വ്യാജമദ്യത്തിന് (ആൽക്കഹോൾ അടങ്ങിയ പാനീയം) പുറമെ 43 ലിറ്ററിലധികം വരുന്ന ഫോറിൻ മെയ്ഡ് ഫോറിൻ ലിക്കറും, ഒരു ലിറ്ററിലധികം വരുന്ന ഫോറിൻ മെയ്ഡ് ഫോറിൻ ലിക്കറും, ഒരു ലിറ്ററിലധികം വരുന്ന ഫോറിൻ മെയ്ഡ് ഫോറിൻ വൈനും, 6 ലിറ്ററിലധികം വരുന്ന കെ.എസ്.ബി.സി. വൈനുമാണ് വീട്ടിൽ നിന്ന് കണ്ടെടുത്തത് എന്നാണ് 27 പേജ് അടങ്ങുന്ന വിശദമായ ഒക്കറൻസ് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുള്ളത്. ആന്റോ അഗസ്റ്റിന്റെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കുമെന്നും തുടർനടപടികളുമായി മുന്നോട്ട് പോകുമെന്നും എക്സൈസ് സംഘം വ്യക്തമാക്കി.
