തിരുവനന്തപുരം : തിരുവനന്തപുരം മൃഗശാല വനാതിർത്തിയിലേക്ക് മാറ്റണമെന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ നിർദ്ദേശത്തെ വിമർശിച്ച് മുൻമേയറും എംഎൽഎയുമായിരുന്ന സിപിഎം നേതാവ് വി കെ പ്രശാന്ത്. നീക്കത്തിന് പിന്നിൽ വാണിജ്യ ലക്ഷ്യത്തോടെ മുതലാളിമാർക്ക് മറിച്ചു കൊടുക്കാനുള്ള ശ്രമമുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് വി കെ പ്രശാന്ത് ആരോപിച്ചു. പദ്ധതിയുമായി മുന്നോട്ട് പോയാൽ ഇടതുപക്ഷം എതിർക്കുമെന്നും പ്രശാന്ത് വ്യക്തമാക്കി.
ഒരു വർഷം 12 ലക്ഷത്തിലധികം സഞ്ചാരികൾ തിരുവനന്തപുരം മൃഗശാലയിലെത്തുന്നു. എട്ട് കോടി രൂപയുടെ വരുമാനം ഉണ്ടാകുന്നുണ്ട്. മൃഗശാലയും മ്യൂസിയവും പറിച്ചു നടാനുള്ള ശ്രമം മുൻപും നടന്നിട്ടുണ്ട്. ആരുമായും ആലോചിക്കാതെയാണ് തീരുമാനം. നിർഭാഗ്യവശാൽ തിരുവനന്തപുരം മേയറും ഇതിനെ അനുകൂലിക്കുന്നുണ്ടെന്ന് വി കെ പ്രശാന്ത് പറഞ്ഞു. മൃഗങ്ങളിൽ നിന്ന് രോഗം പകരും എന്നാണ് അദ്ദേഹം പറയുന്നത്. കേട്ടു കേൾവി ഇല്ലാത്ത കാര്യങ്ങളാണ് പറയുന്നത്. നഗരത്തെ നശിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും വി കെ പ്രശാന്ത് കുറ്റപ്പെടുത്തി. സ്വയം അഭിപ്രായം പറയാതെ മുഖ്യമന്ത്രി മ്യൂസിയവും മൃഗശാലയും സന്ദർശിക്കണമെന്നും ജനങ്ങളുടെ അഭിപ്രായം കേൾക്കണമെന്നും പ്രശാന്ത് ആവശ്യപ്പെട്ടു. പദ്ധതിയുമായി മുന്നോട്ടു പോയാൽ ഇടതുപക്ഷം എതിർക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിരുവനന്തപുരം മൃഗശാല സ്ഥിതി ചെയ്യുന്നത് ഉചിതമായ സ്ഥലത്തല്ലെന്നും നഗരത്തിലെ മൃഗശാല മൃഗങ്ങളോട് കാണിക്കുന്ന ക്രൂരതയാണെന്നുമാണ് മുഖ്യമന്ത്രി വി ഡി സതീശൻ കഴിഞ്ഞ ദിവസം പറഞ്ഞത്. നെയ്യാർ പോലെ വനമേഖലയോട് ചേർന്ന് സ്ഥലത്തേക്ക് മാറ്റുന്നത് സർക്കാർ പരിഗണനയിലുണ്ടെന്നും പകരം സ്ഥലം മാഡിസണ്‍ സ്ക്വയർ പോലെ പ്രധാനകേന്ദ്രമാക്കി മാറ്റുമെന്നുമാണ്
റീ ഇമേജനിങ് കേരളം പരിപാടിയില്‍ മുഖ്യമന്ത്രി സൂചന നൽകിയത്. തിരുവനന്തപുരം മേയർ വി വി രാജേഷ് ആശയത്തെ സ്വാഗതം ചെയ്തിരുന്നു.
