കണ്ണൂർ: വിസയും പാസ്‌പോർട്ടുമില്ലാതെ കണ്ണൂരിലെത്തിയ നാല് ബംഗ്ലാദേശി യുവതികളെക്കൂടി അറസ്റ്റ് ചെയ്ത് ടൗൺ പോലീസ്. താണയിലെ ക്വാർട്ടേഴ്‌സിൽ താമസിച്ച് നഗരത്തിലെ സ്പാ സെന്ററിൽ ജോലി ചെയ്യുകയായിരുന്നവരെയാണ് പിടികൂടിയത്. നസ്മ അഖ്തർ (40), കെ.തസ്ലിമ (25), കെ.മൊയ്‌ന (29), നസ്‌റിൻ ബീബി (28) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ കൂടാതെ ചൊവ്വാഴ്ച മറ്റൊരു യുവതിയും പിടിയിലായിരുന്നു. ഇന്റലിജൻസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസ് പരിശോധന. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.
ബംഗ്ലാദേശിൽ നിന്ന് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്ക് യുവതികളെ എത്തിക്കാൻ സംസ്ഥാനത്തും പുറത്തും വലിയ ഏജൻസികളുണ്ടെന്നാണ് പോലീസ് കണ്ടെത്തൽ. അതിർത്തി കടന്ന് നേരേ പശ്ചിമബംഗാളിലേക്ക് എത്തുന്ന ഇവർക്ക് അവിടെനിന്ന് ഫോട്ടോയെടുത്ത് വ്യാജ ആധാർകാർഡും മൊബൈൽ സിംകാർഡും ഏജൻ്റുമാർ സംഘടിപ്പിച്ച് കൊടുക്കും. തുടർന്ന് ബംഗാളിയെന്ന പേരിൽ വിവിധ സംസ്ഥാനങ്ങളിൽ ജോലിക്കെത്തും. പോലീസ് പരിശോധനയുണ്ടായാൽ ആധാർ കാർഡിലെ ഫോട്ടോയും കണ്ണിലെ കൃഷ്ണമണിയും കൃത്യമായിരിക്കും. എന്നാൽ മേൽവിലാസം ശരിയായിരിക്കില്ല. സ്പായിൽ ജോലിക്കായിട്ടാണ് മിക്കവരും കേരളത്തിൽ എത്തുന്നതെന്നാണ് പോലീസ് പറയുന്നത്.
ടൗൺ പോലീസ് ഇൻസ്‌പെക്ടർ മഹേഷ് കണ്ടമ്പേത്തിന്റെ നേതൃത്വത്തിൽ ടൗൺ എസ്. ഐ. ടി.കെ.അഖിലിൻ്റെ പോലീസ് സംഘമാണ് യുവതികളെ അറസ്റ്റു ചെയ്തത്. സി.പി.ഒ.മാരായ കിരൺ, വിജേഷ്, പി.സി.നീതു എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.
ബംഗ്ലാദേശി പൗരന്മാർ ഇനിയും സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലുമുണ്ടെന്ന നിഗമനത്തിലാണ് പോലീസ്. ഇതിന്റെ അടിസ്ഥാനത്തിൽ പരിശോധന വ്യാപിപ്പിക്കും. അറസ്റ്റിലായവരുടെ റിമാൻഡ് കാലാവധി കഴിഞ്ഞാൽ ബംഗ്ലാദേശിലേക്ക് തിരിച്ചയക്കുമെന്ന് സിറ്റി പോലീസ് കമ്മിഷണർ ബി.വി.വിജയ് ഭരത് റെഡ്ഡി പറഞ്ഞു.
