വയനാട് : റിപ്പോർട്ടർ ടി.വി. ഉടമ ആന്റോ അഗസ്റ്റിന്റെ കുടുംബവീട്ടിൽ നിന്ന് വിദേശമദ്യവും വൈനും പിടികൂടിയതിൽ കേസെടുത്ത് എക്‌സൈസ്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് റജിസ്റ്റർ ചെയ്തത്. വ്യക്തിഗതമായി കൈവശം വെക്കാവുന്നതിനേക്കാൾ ഉയർന്ന അളവിൽ മദ്യം കണ്ടെത്തിയതിനെ തുടർന്നാണ് കേസ്.
43 ലിറ്റർ വിദേശമദ്യവും 22 ലിറ്റർ വൈനുമാണ് എക്‌സൈസ് സംഘം പിടിച്ചെടുത്തത്. ഇറക്കുമതിചെയ്ത വിദേശമദ്യമാണ് ആന്റോയുടെ കുടുംബവീട്ടിൽ നിന്നും പിടികൂടിയത്. പ്രത്യേക അന്വഷണം സംഘം നടത്തിയ പരിശോധനയിലാണ് വിദേശമദ്യം കണ്ടെത്തിയത്. ഇതിന്റെ നിയമപരമായ തുടർനടപടികൾ കൈക്കൊള്ളുന്നതിനായി പോലീസ് ഉദ്യോഗസ്ഥർ എക്‌സൈസ് വിഭാഗത്തെ വിവരമറിയിക്കുകയായിരുന്നു.
കൽപ്പറ്റ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ഷറഫുദ്ദീന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലത്തെത്തി മദ്യശേഖരം കസ്റ്റഡിയിലെടുത്തത്. സംസ്ഥാനത്ത് ഒരു വ്യക്തിക്ക് കൈവശം വെക്കാവുന്ന ഇന്ത്യൻ നിർമ്മിത വിദേശമദ്യത്തിന്റെ നിയമാനുസൃതമായ പരിധി മൂന്ന് ലിറ്ററും, വൈനിന്റെ പരിധി മൂന്നര ലിറ്ററുമാണ്. ബിയർ, കള്ള്, മറ്റ് വിദേശമദ്യങ്ങൾ എന്നിവയുൾപ്പെടെ പലവിധ മദ്യങ്ങൾ പരമാവധി 15 ലിറ്റർ വരെ കൈവശം വെയ്ക്കാം. എന്നാൽ, അതിനേക്കാൾ ഉയർന്ന അളവിലുള്ള മദ്യം വീട്ടിൽ കണ്ടെത്തിയതിനെ തുടർന്നാണ് പിടിച്ചെടുത്തത്.
