കൊച്ചി : റിപ്പോർട്ടർ ടി വിയുടെ ന്യൂസ് ഡസ്കിൽ കടന്നുകയറി പ്രവർത്തനം തടസപ്പെടുത്തിയ പോലീസിന്റെ നടപടി പ്രതിഷേധാർഹമാണെന്ന് മുൻ മന്ത്രിയും സി പി എം നേതാവുമായ പി.രാജീവ്. ന്യൂസ് ഡസ്കിൽ കടന്നുകയറിയ പൊലീസ് മാധ്യമ പ്രവർത്തകരുടെ ഫോണുകൾ പിടിച്ചു വാങ്ങി, ഒന്നര മണിക്കൂറോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. മാധ്യമ പ്രവർത്തകരുടെ ആരുടേയും പേരിൽ കേസുള്ളതായി പോലീസിന് പറയാൻ കഴിഞ്ഞിട്ടില്ല, അവരുടെ ഫോണുകൾ പിടിച്ചെടുക്കുകയും നിയമപ്രകാരം പ്രവർത്തിക്കുന്ന ഒരു മാധ്യമ സ്ഥാപനത്തിന്റെ വാർത്താ പ്രക്ഷേപണം തടസപ്പെടുത്തുകയുമാണ് ഉണ്ടായതെന്നും രാജീവ് ആരോപിച്ചു.
“കേരളത്തിൽ ഇത്തരത്തിലുള്ള സംഭവങ്ങൾ സിനിമയിലല്ലാതെ നമ്മൾ കണ്ടിട്ടില്ല. ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മാത്രം കണ്ടിരുന്ന മാധ്യമങ്ങൾക്ക് നേരെയുള്ള ഇത്തരം കടന്നുകയറ്റം കേരളത്തിലും കൊണ്ടുവന്നിരിക്കുകയാണ് യു ഡി എഫ് സർക്കാർ. മറ്റു പലകാര്യങ്ങളിലുമെന്നപോലെ മാധ്യമങ്ങളുടെ വായടപ്പിക്കുന്ന ഈ ജനാധിപത്യ വിരുദ്ധ അതിക്രമത്തിലും യു ഡി എഫ് സർക്കാർ ബിജെപിയെ മാതൃകയാക്കുകയാണ്. ന്യൂസ് ക്ലിക്ക് ഓഫീസിൽ അതിക്രമിച്ചു കയറി അക്രമം നടത്തി പത്രാധിപരെ ജയിലിൽ അടച്ച മോഡിയുടെ നടപടിയുടെ മറ്റൊരു രൂപമാണ് ഇവിടെ വി ഡി സതീശനും നടത്തുന്നത്. ഇത് കേരളം അംഗീകരിക്കാൻ പോകുന്നില്ല.”- പി രാജീവ് ഫെയ്‌സ്ബുക്കിൽ കുറിച്ചു.
ജനാധിപത്യക്രമത്തിൽ സ്വതന്ത്രമായും ഭയാശങ്കകളില്ലാതെയും പ്രവർത്തിക്കാനുള്ള മാധ്യമങ്ങളുടെ സ്വാതന്ത്ര്യം ഉറപ്പുവരുത്താനുള്ള ഉത്തരവാദിത്വം ഭരിക്കുന്ന സർക്കാറിനുണ്ട്. ആ ഉത്തരവാദിത്വം നിറവേറ്റിയില്ല എന്ന് മാത്രമല്ല, ഭരണഘടനാപരമായ അഭിപ്രായ സ്വാതന്ത്ര്യത്തെപ്പോലും ഉരുക്കുമുഷ്ടി ഉപയോഗിച്ച് തടയുകയാണ് പോലീസ് ചെയ്തത്. കേരളത്തിൽ അപ്രഖ്യാപിത അടിയന്തിരാവസ്ഥയാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് രാജീവ് ആവശ്യപ്പെട്ടു.
“സ്വന്തം ഭരണത്തിനും രാഷ്ട്രീയത്തിനും ഏറാൻ മൂളുന്ന മാധ്യമങ്ങൾ മാത്രം മതി, മറ്റുള്ളവയെ അധികാരം ഉപയോഗിച്ച് ആക്രമിക്കാം എന്ന നിലപാടാണ് സതീശൻ സർക്കാർ എടുക്കുന്നതെങ്കിൽ അത് കേരളം വകവെച്ചുതരാൻ പോകുന്നില്ല.
കേരളാ പോലീസിന്റെ നാണംകെട്ട ഈ അതിക്രമത്തിൽ ശക്തമായ പ്രതിഷേധം ഉയർന്നുവരികതന്നെചെയ്യും.”- രാജീവ് മുന്നറിയിപ്പ് നൽകി.
