ഇടുക്കി : കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച പശ്ചിമഘട്ട ഇഎസ്എ കരട് വിജ്ഞാപനത്തിനെതിരെ ഇടുക്കി ജില്ലയിൽ ജനകീയ പ്രതിരോധം ഉയരുന്നു. പുതിയ കരട് വിജ്ഞാപനം അനുസരിച്ച് ജില്ലയിൽ ഇഎസ്എ പരിധിയിൽപ്പെടുന്ന 52 പഞ്ചായത്തുകളിൽ ഞായറാഴ്ച ഒരേസമയം അടിയന്തര സ്പെഷ്യൽ ഗ്രാമസഭകൾ വിളിച്ചിട്ടുണ്ട്. കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് കേരളം സമർപ്പിച്ച ശാസ്ത്രീയ നിർദ്ദേശങ്ങൾ പരിഗണിച്ച ശേഷം മാത്രമെ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാവൂ എന്നാണ് ആവശ്യം.
പശ്ചിമഘട്ട ലോല പ്രദേശവുമായി ബന്ധപ്പെട്ട് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച ഏഴാമത്തെ കരട് വിജ്ഞാപനം വലിയ ആശങ്കയാണ് കേരളത്തിൽ സൃഷ്ടിച്ചിരിക്കുന്നത്. മുമ്പ് പ്രസിദ്ധീകരിച്ച ആറ് കരട് വിജ്ഞാപനങ്ങളിലും ഇല്ലാതിരുന്ന കേരളത്തിലെ 131 വില്ലേജുകളുടെ പേരുകൾ പുതിയ വിജ്ഞാപനത്തിൽ ഉൾപ്പെടുത്തിയത് ഇടുക്കി ജില്ലയിലാകമാനം പരിഭ്രാന്തിയിലാക്കിയിട്ടുണ്ട്. കൃഷിയിടങ്ങളും ജനവാസമേഖലകളും വനമാക്കി മാറ്റാനുള്ള ഗൂഢനീക്കം ഇതിന് പിന്നിലുണ്ടെന്നാണ് മലയോര ജനത പറയുന്നത്.
ഇഎസ്എ നിയന്ത്രണങ്ങൾ ജനവാസ മേഖലകളിൽ ബാധകമാക്കരുത് എന്നാവശ്യപ്പെട്ടാണ് ഗ്രാമസഭകളിൽ പ്രമേയങ്ങൾ അവതരിപ്പിക്കുക. പ്രമേയങ്ങളുടെ പകർപ്പുകൾ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം, മുഖ്യമന്ത്രി , ചീഫ് സെക്രട്ടറി, പാർലമെൻ്റ്, നിയമസഭാംഗങ്ങൾ എന്നിവർക്ക് അയച്ചു കൊടുക്കാനാണ് തീരുമാനം. ഈ മാസം 27ന് മുമ്പാണ് കരട് വിജ്ഞാപനത്തിൽ സംസ്ഥാനങ്ങൾക്ക് ഭേദഗതി അറിയിക്കാനവസരം.
