മുംബൈ : പ്രതിപക്ഷത്തെ വെട്ടിലാക്കി വിവാദമായ ഡീലിമിറ്റേഷൻ ബില്ലിന് പിന്തുണ പ്രഖ്യാപിച്ച് നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (ശരദ് പവാർ വിഭാഗം). ജൂലൈ 20 ന് ആരംഭിക്കുന്ന പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിലായിരിക്കും ഡീലിമിറ്റേഷൻ ബിൽ കേന്ദ്ര സർക്കാർ അവതരിപ്പിക്കുന്നത്.
എന്നാൽ, വിഷയത്തിൽ പാർട്ടി ഇതുവരെ ഔദ്യോഗിക നിലപാട് സ്വീകരിച്ചിട്ടില്ലെന്നാണ് എൻസിപി (എസ്‌പി) എംപി സുപ്രിയ സുലെ പറയുന്നത്. പാർട്ടിയുടെ ആന്തരിക കൂടിയാലോചനകൾക്ക് ശേഷം മാത്രമേ നിലപാട് തീരുമാനിക്കൂ എന്ന് ഒരു സുലെ പത്രസമ്മേളനത്തിൽ വ്യക്തമാക്കിയെങ്കിലും ഇത് എൻസിപി ശരദ് പവാർ പക്ഷം എൻഡിഎയോടടുക്കുന്നുവെന്ന അഭ്യൂഹങ്ങൾക്ക് വഴിയിട്ടിട്ടുണ്ട്.
രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും ലോക്സഭാ, നിയമസഭാ സീറ്റുകൾ 50 ശതമാനം വർദ്ധിപ്പിക്കുമെന്ന ഭേദഗതി കേന്ദ്ര സർക്കാർ കൊണ്ടുവരികയാണെങ്കിൽ ബില്ലിനെ പിന്തുണയ്ക്കുമെന്നാണ് സുപ്രിയ സുലെ വ്യക്തമാക്കുന്നത്. കേവലം ജനസംഖ്യാടിസ്ഥാനത്തിൽ മാത്രം മണ്ഡല പുന:ർനിർണ്ണയം നടത്തിയാൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളോട് ചെയ്യുന്ന വലിയ അനീതിയായിരിക്കുമെന്നും അവർ ചൂണ്ടിക്കാട്ടി. എന്നാൽ എൻസിപി ശരദ് പവാർ വിഭാഗം ബിജെപിയുമായും കോണ്‍ഗ്രസുമായും ചർച്ച നടത്തിയിട്ടില്ലെന്നും ഇന്ത്യ മുന്നണിയിൽ തന്നെയെന്നും സുപ്രിയ സുലെ മുംബൈയിൽ പറഞ്ഞു.
50 ശതമാനം സീറ്റ് വർദ്ധന എന്ന നിബന്ധന രേഖാമൂലം നൽകണമെന്നും അതിന് ശേഷം ചർച്ച ചെയ്യാമെന്നും സുപ്രിയ മുംബൈയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു വിളിച്ച സർവ്വകക്ഷി യോഗത്തിൽ പങ്കെടുത്തെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉൾപ്പെടെയുള്ളവർ യോഗത്തിൽ ഉണ്ടായിരുന്നെന്നും സുപ്രിയ വ്യക്തമാക്കി. എൻസിപി ശരദ് പവാർ വിഭാഗം എൻഡിഎയിലേക്കു പോകുമെന്ന് പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും ഇത്തരം വാർത്തകൾ പാർട്ടിയെ അപകീർത്തിപ്പെടുത്താനുള്ളതാണെന്നും എൻസിപി ഇന്ത്യ സഖ്യത്തിൽത്തന്നെ ഉറച്ചുനിൽക്കുമെന്നും അവർ പറഞ്ഞു.
അതേസമയം, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ മുംബൈയിലെ ഔദ്യോഗിക വസതിയായ വർഷയിൽ രാത്രി വൈകി ഭരണകക്ഷിയായ എൻസിപിയുടെയും പ്രതിപക്ഷ എൻസിപിയുടെയും (എസ്‌പി) നേതാക്കൾ തമ്മിൽ നടന്ന പ്രത്യേക കൂടിക്കാഴ്ചകൾ ഈ അഭ്യൂഹങ്ങൾക്ക് ആക്കം കൂടുന്നു. സാംഗ്ലി ജില്ലയിലെ ഉറാൻ-ഈശ്വർപൂർ മണ്ഡലവുമായി ബന്ധപ്പെട്ട ഒരു വിഷയത്തിൽ എൻസിപി (എസ്‌പി) മുതിർന്ന നേതാവ് ജയന്ത് പാട്ടീൽ ചൊവ്വാഴ്ച രാത്രി ഫഡ്‌നാവിസിനെ കണ്ടു. ഭരണകക്ഷിയായ എൻസിപി നേതാക്കളായ പ്രഫുൽ പട്ടേലും സുനിൽ തത്കറെയും വെവ്വേറെ മുഖ്യമന്ത്രിയെ കണ്ടു. മഹാരാഷ്ട്രയിലെ രാഷ്ട്രീയ സമവാക്യങ്ങൾ മാറിമറിയുന്നതിനെക്കുറിച്ചുള്ള ഊഹാപോഹങ്ങൾക്ക് ഈ കൂടിക്കാഴ്ചകൾ ആക്കം കൂട്ടിയിട്ടുണ്ട് എന്നത് യാഥാർത്ഥ്യം.
രണ്ട് എൻസിപി വിഭാഗങ്ങൾ തമ്മിലുള്ള സാദ്ധ്യമായ അനുരഞ്ജനത്തെക്കുറിച്ചുള്ള പുതിയ അഭ്യൂഹങ്ങൾക്കിടെ തന്നെ
നിർദ്ദിഷ്ട ഭരണഘടന (131-ാം ഭേദഗതി) ബില്ലിന് ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപി (എസ്‌പി) യുടെയും ഡിഎംകെയുടെയും പിന്തുണ നേടാൻ ബിജെപി ശ്രമിക്കുന്നുണ്ടെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പി ചിദംബരം വെളിപ്പെടുത്തിയതും പുതിയ രാഷ്ട്രീയ ചർച്ചയ്ക്ക് വഴിമരുന്നിട്ടിട്ടുണ്ട്.
