കോട്ടയം :പാലാ നഗരസഭയിൽ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. ഇതോടെ നഗരസഭയില്‍ യുഡിഎഫിന് അധികാരം നഷ്ടമായി. ചെയർപേഴ്സൺ ദിയ ബിനു പുളിക്കകണ്ടം പുറത്തായി.
കോൺഗ്രസ് അംഗങ്ങളുടെ കൂടി പിന്തുണയോടെയാണ് അവിശ്വാസം പാസായത്. വൈസ് ചെയര്‍മാന്‍ മായാ രാഹുലും അവിശ്വാസത്തെ അനുകൂലിച്ചു
26 കൗൺസിലർമാരിൽ 17 പേർ ഇന്ന് കൗൺസിലിൽ യോഗത്തിൽ ഹാജരായി. 17 പേരും അവിശ്വാസ പ്രമേയത്തെ അനുകൂലിച്ചു വോട്ട് ചെയ്തു. 12 പ്രതിപക്ഷ കൗൺസിലർമാർ, നാല് കോൺഗ്രസ് അംഗങ്ങൾ, ഒരു സ്വാതന്ത്ര അംഗം എന്നിവരാണ് വോട്ട് ചെയ്തത്. മൂന്ന് ജോസഫ് ഗ്രൂപ്പ് കൗണ്‍സിലര്‍മാരും രണ്ട് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരും വിട്ടു നിന്നു. പുളിക്കകണ്ടത്തെ കൗണ്‍സിലര്‍മാരും യോഗത്തിന് എത്തിയില്ല.
ദിയ ബിനു ഉൾപ്പെടുന്ന സ്വതന്ത്ര കൂട്ടായ്മ ഭരണത്തിനെതിരെ കോൺഗ്രസ് അംഗങ്ങളുടെ എതിർപ്പ് രൂക്ഷമായതോടെയാണ് എൽഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. ഭരണം നഷ്ടപ്പെടുത്തുന്ന തീരുമാനം എടുക്കരുതെന്ന് സംസ്ഥാന കോൺഗ്രസ് നേതൃത്വം അംഗങ്ങൾക്ക് നിർദ്ദേശം നൽകിയിരുന്നു. അവിശ്വാസം പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ക്ക് ജില്ലാ നേതൃത്വം വിപ്പും നല്‍കിയിരുന്നു. എന്നാൽ അത് അവഗണിക്കുകയായിരുന്നു.
പുളിക്കകണ്ടം കുടുംബത്തിലെ മൂന്ന് പേരും, കോൺഗ്രസ്, കേരള കോൺഗ്രസ് ജോസഫ് വിഭാഗവും സ്വതന്ത്രരുമടക്കം 14 പേരുമായിരുന്നു ഭരണപക്ഷത്തുണ്ടായിരുന്നത്. ഇതിൽ, പുളിക്കകണ്ടം കൗണ്‍സിലര്‍മാരുമായി യോജിച്ച് പോകാന്‍ സാധിക്കില്ലെന്ന ഉറച്ച നിലപാടുമായി കോൺഗ്രസാണ് പിന്തുണ പിൻവലിച്ചുവെന്ന് ആദ്യം പ്രഖ്യാപിച്ചത്
