കാസർഗോഡ്: മൂന്നു മാസം മുൻപ് വിവാഹ നിശ്ചയം കഴിഞ്ഞ കാസർഗോഡ് വെള്ളരിക്കുണ്ടിലെ വീട്ടിൽ ഏപ്രിലിൽ അഖിൽ ജോയന്റെ വിവാഹം നടക്കേണ്ടതായിരുന്നു. അവിടേക്കാണ് ഒരു നാടിനെ മൊത്തം നടുക്കത്തിലാക്കി തിങ്കളാഴ്ച അഖിലിന്റെ മരണവാർത്തയെത്തിയത്. ഒരു കുടുംബത്തിൻ്റെ ഏക ആശ്രയമാണ് പൊലിഞ്ഞ് പോയത്.
യുക്രൈനിലെ ഒഡേസ തീരത്തുണ്ടായ കപ്പല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട നാല് ഇന്ത്യക്കാരിൽ ഒരാൾ കാസര്‍ഗോഡ് വെള്ളരിക്കുണ്ട് സ്വദേശി അഖില്‍ ജോയന്‍(26) ആണ്. അഞ്ച് വര്‍ഷമായി ഇദ്ദേഹം മറൈനറായി ജോലി ചെയ്യുകയായിരുന്നു. വിവാഹം ഉറപ്പിച്ച ശേഷം ഒരു മാസത്തിന് മുമ്പാണ് അഖിൽ തിരികെ ജോലിയില്‍ പ്രവേശിച്ചത്. അഖിലിന്റെ പിതാവ് ഒരു ഇലക്ട്രിക്കൽ ഷോപ്പിലെ ജീവനക്കാരനും മാതാവ് ഇൻഷുറൻസ് ഏജന്റുമാണ്.
കപ്പലില്‍ ഉണ്ടായിരുന്ന ജീവനക്കാരില്‍ അധികവും ഇന്ത്യ,സിറിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. അഞ്ച് ഇന്ത്യക്കാർ ഉൾപ്പെടെ
17 പേരാണ് കപ്പലില്‍ ഉണ്ടായിരുന്നത്. ഒരു ഇന്ത്യക്കാരൻ്റെ നില ഗുരുതരമായി തുടരുന്നുവെന്നാണ് വിവരം.
ഗിനിയ-ബിസാവു പതാകയേന്തിയ എംവി ഗോൾഡൻ ലിയോ (MV Golden Leo) എന്ന കപ്പൽ ജൂലൈ 19 വൈകിട്ട് ധാന്യവുമായി ഒഡെസ തുറമുഖത്ത് നിന്ന് യാത്രതിരിച്ചതിന് പിന്നാലെയാണ് ആക്രമണത്തിനിരയായത്.
രാത്രി വൈകിയും ജീവനക്കാർക്കായുള്ള രക്ഷാപ്രവർത്തനം തുടർന്നതായി ഉക്രെയ്ൻ തുറമുഖ അതോറിറ്റി അറിയിച്ചു. ഒമ്പത് ക്രൂ അംഗങ്ങളും ഒരു മാരിടൈം പൈലറ്റും കൊല്ലപ്പെട്ടു. 17 ക്രൂ അംഗങ്ങളിൽ എട്ട് പേരെ രക്ഷപ്പെടുത്തി.
