കോട്ടയം : ശനിയാഴ്ച പെയ്തിറങ്ങിയ കനത്ത മഴയിൽ മൂവാറ്റുപുഴയാറിലും തൊടുപുഴയാറിലും ജലനിരപ്പ് അപകടനില പിന്നിട്ടതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ഓഗസ്റ്റ് ഒന്നിന് രാത്രി 11 മണിയോടെയുള്ള കണക്കുകൾ പ്രകാരം മൂവാറ്റുപുഴയാറിലെ ജലനിരപ്പ് 12.71 മീറ്ററിലെത്തി. ഇവിടെ 10.92 മീറ്ററാണ് മുന്നറിയിപ്പ് നിരപ്പെന്നും 11.93 മീറ്ററാണ് അപകടനിലയെന്നും അധികൃതർ വ്യക്തമാക്കി.
തൊടുപുഴയാറിലും സമാനമായ സ്ഥിതിയാണ് നിലവിലുള്ളത്. 11.79 മീറ്റർ അപകടനിലയുള്ള ഇവിടെ നിലവിൽ 12.63 മീറ്റർ ജലനിരപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്.
കാളിയാറിലെ ജലനിരപ്പും അപകടകരമായ രീതിയിൽ ഉയരുകയാണ്. നിലവിൽ 13.89 മീറ്ററിലെത്തിയ ജലനിരപ്പ് മുന്നറിയിപ്പ് നിലയായ 13.10 മീറ്റർ പിന്നിട്ടുകഴിഞ്ഞു. ആറുകളുടെ തീരങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റിയുടെ കർശന നിർദ്ദേശമുണ്ട്.
