ഇംഫാൽ : ഒരിടവേളക്ക് ശേഷം മണിപ്പൂർ വീണ്ടും സംഘർഷഭരിതമായി. ആക്രമണത്തെ തുടർന്ന് സംസ്ഥാനത്തെ ജനജീവിതം പാടെ താറുമാറായി. വിവിധ സംഘടനകൾ ആഹ്വാനം ചെയ്ത ഹർഞാൽ മണിപ്പൂരിൻ്റെ മിക്ക ഭാഗങ്ങളേയും സ്തംഭിപ്പിച്ചു. മെയ്തി ആധിപത്യമുള്ള അഞ്ച് താഴ്‌വര ജില്ലകളിലും നാഗാ ജനവാസ മേഖലകളായ ഉഖ്രുലിലും സേനാപതിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മാർക്കറ്റുകൾ, പൊതുഗതാഗത സേവനങ്ങൾ എന്നിവ പ്രവർത്തനരഹിതമായി. ഉറിപോക്, നാഗരം എന്നിവയുൾപ്പെടെ ഇംഫാൽ താഴ്‌വരയിലെ ഒന്നിലധികം സ്ഥലങ്ങളിൽ കുത്തിയിരിപ്പ് പ്രതിഷേധങ്ങൾ നടന്നു
ഏപ്രിൽ 7 ന് ബിഷ്ണുപൂർ ജില്ലയിലെ ട്രോങ്‌ലോബി ഗ്രാമത്തിൽ നടന്ന സ്‌ഫോടനത്തെ തുടർന്ന് ഞായറാഴ്ച അഞ്ച് ദിവസത്തെ പ്രതിഷേധം ആരംഭിച്ച വനിതാ സംഘടനയായ മീര പൈബിസാണ് താഴ്‌വരയിൽ ബന്ദിന് ആഹ്വാനം ചെയ്തത് . സ്‌ഫോടനത്തിൽ, ഉറങ്ങിക്കിടക്കുകയായിരുന്നഅഞ്ച് വയസ്സുള്ള ഒരു ആൺകുട്ടിയും ആറ് മാസം പ്രായമുള്ള സഹോദരിയും കൊല്ലപ്പെടുകയും അവരുടെ അമ്മയ്ക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
സംഭവത്തെ തുടർന്നുണ്ടായ വ്യാപകമായ പ്രതിഷേധം ചില പ്രദേശങ്ങളിലെങ്കിലും അക്രമാസക്തമായി. ഒരിടത്ത് സിആർപിഎഫ് ക്യാമ്പിലേക്ക് ജനക്കൂട്ടം ഇരച്ചുകയറിയതിനെത്തുടർന്ന് സുരക്ഷാ സേന നടത്തിയ വെടിവെപ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടിരുന്നു. 30 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഏപ്രിൽ 18-ന് ഉഖ്രുൽ ജില്ലയിൽ ഇംഫാലിൽ നിന്ന് വരികയായിരുന്ന സിവിലിയൻ വാഹനവ്യൂഹത്തിന് നേരെ തീവ്രവാദികൾ എന്ന് സംശയിക്കപ്പെടുന്നവർ നടത്തിയ വെടിവെയ്പ്പിൽ പ്രതിഷേധിച്ച്, മലയോര ജില്ലകളിൽ തിങ്കളാഴ്ച മുതൽ മൂന്ന് ദിവസത്തേക്കാണ് യുണൈറ്റഡ് നാഗ കൗൺസിൽ സമ്പൂർണ്ണ ബന്ദ് പ്രഖ്യാപിച്ചിട്ടുള്ളത. ടിഎം കാസോം ഗ്രാമത്തിലുണ്ടായ വെടിവയ്പ്പിൽ ഒരു വിരമിച്ച സൈനിക ഉദ്യോഗസ്ഥനും മറ്റൊരു സാധാരണക്കാരനും കൊല്ലപ്പെട്ടു. മുൻ മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് തങ്ഖുൽ നാഗ ഭൂരിപക്ഷ ജില്ല സന്ദർശിച്ച് സമാധാനത്തിനായി അഭ്യർത്ഥിച്ചതിന് ഒരു ദിവസത്തിന് ശേഷമാണ് ഈ സംഭവം അരങ്ങേറിയത്.
അശാന്തിക്കിടെ, മണിപ്പൂർ ബാർ അസോസിയേഷന്റെയും മണിപ്പൂർ ഹൈക്കോടതി ബാർ അസോസിയേഷന്റെയും നേതൃത്വത്തിൽ ചീരാപ്പ് കോടതി സമുച്ചയത്തിന് പുറത്ത് നിയമ സമൂഹത്തിലെ അംഗങ്ങൾ പ്രതിഷേധ പ്രകടനം നടത്തി. ബിഷ്ണുപൂർ ആക്രമണത്തെ അഭിഭാഷകർ അപലപിക്കുകയും ഉത്തരവാദികളെ അറസ്റ്റ് ചെയ്യാൻ തീവ്രമായ കോമ്പിംഗ് നടപടികൾ ആവശ്യപ്പെടുകയും ചെയ്തുവെന്ന് മണിപ്പൂർ മനുഷ്യാവകാശ കമ്മീഷൻ മുൻ ചെയർപേഴ്‌സൺ ഖൈദം മണി പറഞ്ഞു. മൂന്ന് പ്രതിഷേധക്കാരുടെ മരണത്തിന് കാരണമായ വെടിവയ്പ്പിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും കേസ് എൻഐഎയ്ക്ക് കൈമാറണമെന്നും അദ്ദേഹം പറഞ്ഞു. രണ്ട് കേസുകളും ദേശീയ അന്വേഷണ ഏജൻസിക്ക് കൈമാറാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു.
2023 മെയ് മുതൽ തുടങ്ങിയതാണ് മണിപ്പൂരിൽ മെയ്തെയ്, കുക്കി സമുദായങ്ങൾക്കിടയിലെ വംശീയ കലാപങ്ങൾ. തുടർന്ന് 260-ലധികം പേർ കൊല്ലപ്പെടുകയും ആയിരക്കണക്കിന് ആളുകൾ കുടിയിറക്കപ്പെടുകയും ചെയ്തിരുന്നു. വർഗ്ഗീയ കലാപങ്ങൾ തുടർക്കഥയായതോടെ 2025 ഫെബ്രുവരിയിൽ ഏർപ്പെടുത്തിയ രാഷ്ട്രപതി ഭരണം ഈ വർഷം ഫെബ്രുവരിയിലാണ് പിൻവലിച്ചത്. എന്നാൽ പിന്നീടും തുടരുന്ന അക്രമ സംഭവങ്ങൾ സാധാരണ നില പുന:സ്ഥാപിക്കാനുള്ള ശ്രമങ്ങളെല്ലാം പാടെ ദുർബ്ബലമാണെന്നു വേണം കരുതാൻ.
