[Photo Courtesy : PTI/X]
ന്യൂഡൽഹി : മൂന്നാഴ്ചത്തെ നിരാഹാര സമരത്തെ തുടർന്ന് ആരോഗ്യാവസ്ഥ മോശമായി ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിൽ പ്രവേശിപ്പിച്ച സോനം വാങ്ചുക്കിന് കുടുംബത്തിന്റെയോ, ഡോക്ടർമാരുടെയോ, തന്റെയോ അനുമതിയില്ലാതെ ഗുളികകളായോ ഇഞ്ചക്ഷൻ വഴിയോ യാതൊരുവിധ മരുന്നുകളും നൽകരുതെന്ന് ആശുപതി അധികൃതർക്ക് നിർദ്ദേശം നൽകി ഭാര്യ ഗീതാഞ്ജലി ജെ. ആങ്മോ. താൻ ആശുപത്രിയിൽ ഉണ്ടെന്നും വാങ്‌ചുക്കിന്റെ ആരോഗ്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും അവർ ‘എക്സി’ൽ കുറിച്ചു.
നീറ്റ് പരീക്ഷാ ക്രമക്കേടിൽ ധര്‍മേന്ദ്ര പ്രധാന്‍റെ രാജി ആവശ്യപ്പെട്ട് ഡൽഹി ജന്തര്‍മന്തറിൽ കോക്രോച്ച് ജനത പാർട്ടി നടത്തുന്ന പ്രതിഷേധ സമരത്തെ പിന്തുണച്ച് ജൂൺ 28 മുതൽ ജന്തർ മന്ദറിൽ നിരാഹാര സമരത്തിലായിരുന്ന സോനം വാങ്ചുക്കിനെ ശനിയാഴ്ച രാവിലെയാണ് പോലീസ് ബലമായി അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റിയത്. ഹൈക്കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ വാങ്ചുകിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും ആവശ്യമായ ചികിത്സ നൽകുന്നുണ്ടെന്നും ഡൽഹി ഡെപ്യൂട്ടി കമ്മീഷണർ സച്ചിൻ ശർമ്മ പിടിഐയോട് പറഞ്ഞു. നീണ്ട നിരാഹാര സമരവും നിർജ്ജലീകരണവും കാരണം വാങ്ചുകിന് ബലഹീനത അനുഭവപ്പെട്ടതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. നിലവിൽ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും ഡോക്ടർമാർ അദ്ദേഹത്തെ നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.
