Tuesday, April 21, 2026

ദീപക്ക് ജീവനൊടുക്കിയ സംഭവം : ഷിംജിതയ്ക്ക് ജാമ്യം

Date:

കോഴിക്കോട്: സമൂഹമാധ്യമങ്ങളിൽ വിഡിയോ പ്രചരിപ്പിച്ചതിനു പിന്നാലെ കോഴിക്കോട് ഗോവിന്ദപുരം സ്വദേശി യു ദീപക്ക് (41) ജീവനൊടുക്കിയ സംഭവത്തിൽ പ്രതി ചേർക്കപ്പെട്ട് മഞ്ചേരി വനിത സബ് ജയിലിൽ കഴിയുന്ന വടകര കൈനാട്ടി വളച്ചുകെട്ടിയ മീത്തൽ ഷിംജിത മുസ്തഫ(35)ക്ക് ജാമ്യം. കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കുന്നമംഗലം മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെത്തുടർന്നാണ് ഷിംജിത കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയെ സമീപിച്ചത്.

ഷിംജിതയെ കസ്റ്റഡിയിൽ ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരങ്ങൾ കൂടി ഉൾപ്പെടുത്തിയ റിപ്പോർട്ട് ചൊവ്വാഴ്ച പോലീസ് കോടതിയിൽ സമർപ്പിച്ചിരുന്നു. കഴിഞ്ഞയാഴ്ച ഷിംജിതയെ കസ്റ്റഡിയിൽ ലഭിച്ചപ്പോൾ ഉന്നത ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം തയ്യാറാക്കിയ ചോദ്യാവലിയുടെ അടിസ്ഥാനത്തിൽ നടത്തിയ ചോദ്യം ചെയ്യലിൽ ലഭിച്ച വിവരങ്ങളാണ് റിപ്പോർട്ടിൽ ഉള്ളത്. അന്വേഷണത്തിന്റെ ഭാഗമായി ദീപക്കിന്റെ വീട്ടിൽ നിന്നു പോലീസ് കസ്റ്റഡിയിൽ എടുത്ത തൊണ്ടി മുതലുകളായ ലാപ്ടോപ്, മൊബൈൽ ഫോൺ എന്നിവയുടെ ഫോറൻസിക് പരിശോധനാഫലം ലഭിക്കുംവരെ ഷിംജിതയ്ക്ക് ജാമ്യം അനുവദിക്കരുതെന്നാണ് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടത്. ദീപക്കിനെ ഷിംജിത ഏതെങ്കിലും തരത്തിൽ ഭീഷണിപ്പെടുത്താൻ ശ്രമിച്ചോ എന്നത് ഇതിൽ വ്യക്തമായേക്കുമെന്നാണ് പ്രോസിക്യൂഷൻ വാദം. 21 ദിവസമായി ജയിലിൽ ആണെന്നും ഫോറൻസിക് ഫലം വരുന്നത് വരെ റിമാൻഡിൽ കഴിയേണ്ടതില്ലെന്നുമായിരുന്നു പ്രതിഭാഗം കോടതിയിൽ വാദിച്ചത്. അന്വേഷണത്തിൽ പ്രതി സഹകരിക്കുന്നുണ്ടെന്നും അതിനാൽ തന്നെ ജാമ്യം അനുവദിക്കണമെന്നും പ്രതിഭാഗം അഭിഭാഷകൻ വിശദീകരിച്ചു.

അതേസമയം, തനിക്കു നേരെ ബസിൽ വെച്ച് ലൈംഗികാതിക്രമം ഉണ്ടായി എന്ന ആരോപണത്തിൽ ഷിംജിത ഉറച്ചുനിൽക്കുകയാണ്. ദീപക് മരിച്ച സംഭവത്തിൽ മാതാവ് നൽകിയ പരാതിയിലാണ് ഷിജിതയെ ആത്മഹത്യാപ്രേരണാ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. അന്വേഷണത്തിന്റെ ഭാഗമായി ഷിംജിതയെ വീണ്ടും കസ്റ്റഡിയിൽ ലഭിക്കേണ്ടതുണ്ടെന്നും ആരോപണവിധേയമായ സംഭവം ഉണ്ടായ ബസിൽ ഉൾപ്പെടെ എത്തിച്ച് തെളിവെടുപ്പ് നടത്തണമെന്നുമാണ് പോലീസ് കോടതിയിൽ അറിയിച്ചത്.

ദീപക് മരിച്ച വിവരം പുറത്തുവന്ന ശേഷം ജനുവരി 19ന് വൈകിട്ട് ആത്മഹത്യാപ്രേരണാ കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്തതോടെ ഷിംജിത ഒളിവിൽ പോയിരുന്നു. രണ്ട് ദിവസത്തിന് ശേഷം വടകരയിലെ ബന്ധുവീട്ടിൽ നിന്നാണ് ഷിംജിതയെ പോലീസ് പിടികൂടിയത്. ഷിംജിതയെ കണ്ടെത്താൻ മെഡിക്കൽ കോളജ് പോലീസ് ലുക്ക് ഔട്ട് സർക്കുലറും പുറത്തിറക്കിയിരുന്നു. പത്തുവർഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ് ഷിംജിതയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ആപ്പിൾ സിഇഒടിം കുക്ക് പടിയിറങ്ങുന്നു; പകരം ജോൺ ടെർനസ് ആ സ്ഥാനത്തെത്തും

ആപ്പിൾ സിഇഒ ടിം കുക്ക് പടിയിറങ്ങുകയാണ്. 15വർഷത്തെ സേവനം മതിയാക്കിയാണ് കുക്കിൻ്റെ രാജി. കുക്കിന് പകരം...

മണിപ്പൂരിൽ വീണ്ടും വ്യാപക ആക്രമണം; ഇരട്ട ഹർത്താലിൽ സ്തംഭിച്ച് സംസ്ഥാനം

ഇംഫാൽ : ഒരിടവേളക്ക് ശേഷം മണിപ്പൂർ വീണ്ടും സംഘർഷഭരിതമായി. ആക്രമണത്തെ തുടർന്ന്...

തമിഴ്നാട്, കര്‍ണാടക കോണ്‍ഗ്രസ് നേതാക്കളുടെ വീടുകളിൽ ഇഡി, ഐടി റെയ്ഡ്

ചെന്നൈ/ബംഗളൂരു : തമിഴ്നാട്ടിലേയും കര്‍ണാടകയിലേയും കോണ്‍ഗ്രസ് നേതാക്കളുടെ വീടുകളിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റേയും...