തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃസ്ഥാനത്തിനായുള്ള ആവശ്യം കടുപ്പിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഉപനേതൃസ്ഥാനം സിപിഐക്ക് അവകാശപ്പെട്ടതാണെന്നും കീഴ്‌വഴക്കത്തിന്റെ പേരുപറഞ്ഞ് ഒഴിഞ്ഞുമാറാൻ കഴിയില്ലെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു. എല്ലാ സ്ഥാനവും ഒറ്റപ്പാർട്ടിക്ക് എന്ന രീതി മാറിയേ പറ്റൂ എന്നും അദ്ദേഹം പറഞ്ഞു.
“പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സിപിഐയ്ക്ക് അവകാശപ്പെട്ടതാണ് എന്നകാര്യത്തിൽ ഞങ്ങൾക്ക് സംശയമേയില്ല. കീഴ്‌വഴക്കം പറഞ്ഞുകൊണ്ട് ഒഴിഞ്ഞുമാറിപ്പോകാൻ ആർക്കും കഴിയില്ല. എല്ലാ കീഴ്‌വഴക്കങ്ങളും മാറേണ്ടിവന്നാൽ മാറിയേ തീരൂ. കീഴ്‌വഴക്കമല്ല വലുത്, രാഷ്ട്രീയമാണ് വലുത്, എൽഡിഎഫാണ് വലുത്. എല്ലാ സ്ഥാനങ്ങളും ഒറ്റപ്പാർട്ടിക്ക് എന്ന അവസ്ഥയ്ക്ക് മാറ്റംവന്നേ തീരൂ. സ്ഥാനങ്ങൾ എത്ര വലുതാകട്ടെ, ചെറുതാകട്ടെ, എല്ലാ പങ്കുവയ്ക്കപ്പെടണം. പ്രതിപക്ഷ ഉപനേതൃസ്ഥാനം വേണമെന്ന് സിപിഐ പറയുന്നത് എൽഡിഎഫിനെ ശക്തമാക്കാനാണ്’, ബിനോയ് വിശ്വം പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട് എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണനെ കാണാനുള്ള തീരുമാനത്തിലാണ് ബിനോയ് വിശ്വം. മുൻപ് ഇക്കാര്യം ചൂണ്ടിക്കാട്ടി സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് ബിനോയ് വിശ്വം കത്തുനൽകിയിരുന്നു. ഇടതുമുന്നണിയുടെ പാർലമെന്ററി പാർട്ടി യോഗം ചേരുംമുൻപ് തീരുമാനമുണ്ടാകണമെന്നും ആവശ്യം ഉന്നയിച്ചിരുന്നു.
എന്നാൽ, പ്രതിപക്ഷ ഉപനേതാവ് പദവി ഔദ്യോഗിക സ്ഥാനമല്ലെന്നും അതിനാൽ, അത് സി.പി.ഐ.ക്കു നൽകേണ്ടെന്നുമാണ് ഇക്കാര്യത്തിൽ സി.പി.എം എടുത്ത നിലപാട്. പകരം, കെ.എൻ. ബാലഗോപാലിനെ പ്രതിപക്ഷ ഉപനേതാവാക്കാനായിരുന്നു സിപിഎം തീരുമാനം. ഇതിനിടയിലും തങ്ങളുടെ ആവശ്യത്തിൽ ഉറച്ചുനിൽക്കാനും നേടിയെടുക്കാനുമാണ് സിപിഐ തീരുമാനമെന്നാണ് ബിനോയ് വിശ്വത്തിൻ്റെ വാക്കുകൾ സൂചിപ്പിക്കുന്നത്.
.
