ന്യൂഡൽഹി : വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള പുതിയ അപേക്ഷകർ ഇനി മുതൽ മാതാപിതാക്കളുടെ എസ്‌ഐആർ വിവരങ്ങളും സമർപ്പിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ. പുതിയ വോട്ടർമാർക്കും എസ്‌ഐആറിന് ശേഷം വന്ന വോട്ടർ പട്ടികയിൽ ഉൾപ്പെടാത്തവർക്കും ഇത് ബാധകമാണ്. വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിനായുള്ള ഫോം 6 പൂരിപ്പിക്കുമ്പോൾ ഈ വിവരങ്ങൾ കൂടി നൽകണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ നിർദ്ദേശിച്ചു. ഈ ഡിക്ലറേഷൻ പൂർത്തിയാക്കാതെ അടുത്ത ഘട്ടത്തിലേക്ക് പോകാനാകില്ല. ബിഹാറിൽ ഇതിനകം
ഇത് നടപ്പാക്കിയിട്ടുണ്ടെന്ന് കമ്മിഷൻ വ്യക്തമാക്കി.
ഇത് വോട്ടർമാരെ മാപ്പ് ചെയ്യാൻ സഹായിക്കുകയും പുതിയ വോട്ടർമാർക്ക് അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട രേഖകളുടെ എണ്ണം കുറയ്ക്കുകയും ചെയ്യുന്നുവെന്നും ഇസി ഉദ്യോഗസ്ഥർ പറഞ്ഞു. ഇരട്ട വോട്ടുകൾ, താമസം മാറിയവർ, വിദേശികൾ എന്നിവരെ പട്ടികയിൽ നിന്ന് നീക്കം ചെയ്യാനും ഇതിലൂടെ ലക്ഷ്യമിടുന്നുവെന്നും കമ്മിഷൻ വ്യക്തമാക്കി.
ചില വിഭാഗങ്ങളെ വ്യാപകമായി പട്ടികയിൽ നിന്ന് നീക്കം ചെയ്യുന്നതായി ഉയർന്നുവന്ന ആരോപണങ്ങൾക്ക് മറുപടിയായി, പട്ടികയിൽ നിന്ന് ഒഴിവാക്കിയതിനെ ചോദ്യം ചെയ്യാൻ വോട്ടർമാർക്ക് മതിയായ അവസരം ലഭിച്ചിട്ടുണ്ടെന്നും പക്ഷപാതമില്ലെന്നും കമ്മിഷൻ ഉദ്യോഗസ്ഥർ പറഞ്ഞു.
പശ്ചിമ ബംഗാൾ, ബീഹാർ, കേരളം, തമിഴ്‌നാട് എന്നിവയുൾപ്പെടെ നിരവധി സംസ്ഥാനങ്ങളിൽ എസ്‌ഐആർ നടപടിക്രമം ഇതിനകം പൂർത്തിയായിട്ടുണ്ട് , മറ്റ് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഇത് പുരോഗമിക്കുകയാണ്.
