[Photo Courtesy : ANI/X]
മുംബൈ : നീറ്റ് പരീക്ഷാ ക്രമക്കേടും തുടർന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജിയും ആവശ്യപ്പെട്ട് ഡൽഹി ജന്തർ മന്ദറിൽ കോക്രോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ സമരം വിജയം കണ്ടെങ്കിലും അത് ഇവിടംകൊണ്ട് അവസാനിക്കുന്നില്ല എന്ന സൂചന നൽകുകയാണ് സിജെപി നേതാവ് അഭിജിത് ദീപ്കെ. രാജ്യത്തെ യുവാക്കളെ സംഘടിപ്പിച്ച് അടുത്ത ഘട്ട മുന്നേറ്റത്തിന് രൂപം നൽകാൻ ഒരുങ്ങുകയാണ് സിജെപി. ഇതിന്റെ ഭാഗമായി പാർട്ടി ഓഗസ്റ്റ് 5, 6 തീയതികളിൽ മഹാരാഷ്ട്രയിലെ ഛത്രപതി സംഭജിനഗറിൽ ചേരുന്ന യോഗത്തിൽ തീരുമാനമുണ്ടാകും.
ജന്തർ മന്തർ പ്രതിഷേധത്തിൽ സജീവമായി പങ്കെടുത്ത അമ്പതോളം പ്രധാന വോളന്റിയർമാരുമായും മറ്റ് ബന്ധപ്പെട്ടവരുമായും നടത്തിയ ചർച്ചകൾക്ക് ശേഷമായിരിക്കും അന്തിമ തീരുമാനം പുറത്തു വിടുക. വരും ദിവസങ്ങളിൽ യുവാക്കളുടെ അഭിപ്രായങ്ങളും ആവശ്യങ്ങളും നേരിട്ടറിയുന്നതിനായി രാജ്യവ്യാപക പ്രചാരണ പര്യടനം സംഘടിപ്പിക്കാനാണ് പാർട്ടി പദ്ധതിയിടുന്നത്. യുവാക്കളുടെ പ്രതീക്ഷകളെ അർത്ഥവത്തായ പ്രവർത്തനങ്ങളാക്കി മാറ്റാനുള്ള വഴി കണ്ടെത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് സിജെപി ചീഫ് വക്താവ് സൗരവ് ദാസ് വ്യക്തമാക്കി. രാജ്യവ്യാപക പര്യടനത്തിന്റെ സമയക്രമം ഉൾപ്പെടെ വിശദവിവരങ്ങൾ ഉടൻ പുറത്തുവിടും.
ജന്തർ മന്തറിലെ പ്രതിഷേധത്തിൽ സിജെപിയെ പിന്തുണച്ചവർക്ക് നന്ദി രേഖപ്പെടുത്തുന്നതിനിടയിൽ തന്നെ അഭിജിത് ദീപ്കെ ഇത്തരമൊരു സൂചന നൽകിയിരുന്നതാണ്. ഇതൊരു തുടക്കം മാത്രമാണെന്നും കോക്രോച്ച് ജനത പാർട്ടിക്ക് ഇനിയും ഏറെ ദൂരം മുന്നോട്ട് പോകാനുണ്ടെന്നുമാണ് അഭിജിത് ദീപ്കെ പ്രതികരിച്ചത്.
പന്ത്രണ്ട് വർഷത്തിനിടയിൽ ഒരു പ്രതിപക്ഷ പാർട്ടിക്ക് ചെയ്യാൻ കഴിയാതെ പോയതാണ് കേവലം ഒന്നരമാസം കൊണ്ട് കോക്ക്രോച്ച് ജനതാ പാർട്ടി ചെയ്തുകാണിച്ചത് എന്നതാണ് ഇന്ത്യൻ രാഷ്‌ട്രീയത്തിലെ പുതുചരിത്രമാകുന്നത്. ജനാധിപത്യത്തിന്റെയും സമാധാനത്തിന്റെയും ക്ഷമയുടെയും സ്ഥിരോത്സാഹത്തിന്റെയും ഉത്തരവാദിത്തത്തിൻ്റേയും വിജയമായാണ് യുവതയുടെ ജന്തർ മന്ദർ സമരം വ്യാഖ്യാനിക്കപ്പെട്ടത്. അതേസമയം, യുവജന മുന്നേറ്റങ്ങൾക്ക് നേതൃത്വം നൽകുമെങ്കിലും രാഷ്ട്രീയ പാർട്ടിയായി മാറാൻ നിലവിൽ പദ്ധതിയില്ലെന്നാണ് അഭിജിത് ദീപ്കെ വ്യക്തമാക്കിയിട്ടുള്ളത്.
