തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭ കൗൺസിലർ ആർ. സുഗതനെ അയോഗ്യതയിൽ നിന്ന് സംരക്ഷിക്കാൻ കത്ത് നൽകിയ സംഭവത്തിൽ തദ്ദേശ വകുപ്പ് അണ്ടർ സെക്രട്ടറി ഡോ. ചിത്ര കെ അരുണിമയെ സസ്പെൻഡ് ചെയ്തു. വകുപ്പ് മന്ത്രിയുടെ കൃത്യമായ നിർദ്ദേശം മറികടന്നുകൊണ്ടാണ് ഉദ്യോഗസ്ഥ കത്ത് നൽകിയതെന്നാണ് അറിവ്. കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിൽ കഴിയുന്ന പ്രതിക്ക് നിയമപരമായി അർഹതയില്ലാത്ത ആനുകൂല്യങ്ങൾ ലഭ്യമാക്കാൻ ഫയലുകളിൽ ദുരുദ്ദേശപരമായി മാറ്റങ്ങളും കൂട്ടിച്ചേർക്കലുകളും വരുത്തിയെന്നാണ് സസ്പെൻഷൻ ഉത്തരവ് പറയുന്നത്.
തദ്ദേശ വകുപ്പ് അണ്ടർ സെക്രട്ടറിയുടെ കത്ത് പരിശോധനകൾ കൂടാതെ പകർത്തി നൽകിയെന്ന ആരോപണം നേരിടുന്ന ആഭ്യന്തര വകുപ്പ് അണ്ടർ സെക്രട്ടറിക്കെതിരെയും അന്വേഷണം പുരോഗമിക്കുന്നുണ്ട്. അണ്ടർ സെക്രട്ടറിയുടെ നടപടിയിൽ ആഭ്യന്തര മന്ത്രിയും അതൃപ്‌തി അറിയിച്ചിരുന്നതുകൊണ്ട് തന്നെ നിലവിൽ നടക്കുന്ന അന്വേഷണത്തിൻ്റെ ഫലം ആഭ്യന്തര വകുപ്പ് അണ്ടർ സെക്രട്ടറിക്കും എതിരാവാനാണ് സാദ്ധ്യത.
പോലീസ് സംരക്ഷണയോടെ പരോളിലിറങ്ങി കൗൺസിൽ യോഗത്തിൽ പങ്കെടുക്കാൻ അനുമതി തേടിയുള്ള സുഗതന്റെ ചോദ്യത്തിന് നൽകിയ മറുപടിയിലാണ് ഉദ്യോഗസ്ഥ വീഴ്ച വരുത്തിയത്. പരോൾ ലഭിക്കില്ല എന്ന് മറുപടി നൽകേണ്ടതിന് പകരം, അയോഗ്യത ഒഴിവാക്കാനുള്ള വഴി കൂടി ഉദ്യോഗസ്ഥ നിർദ്ദേശിച്ചതാണ് കുരുക്കായത്. കൗൺസിലിൽ അവധി അപേക്ഷ നൽകി അത് വോട്ടെടുപ്പിലൂടെ പാസാക്കിയാൽ അംഗത്വം സുരക്ഷിതമാക്കാം എന്നായിരുന്നു തദ്ദേശ വകുപ്പ് അണ്ടർ സെക്രട്ടറി കത്തിൽ നൽകിയ ഉപദേശം.
സുഗതനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് കൗൺസിലിൽ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കുന്നതിനിടയിലായിരുന്നു മേയർ വിവി രാജേഷ് ഈ കത്ത് ഉയർത്തിക്കാണിച്ച് പ്രതിരോധം തീർത്തത്. മുൻപ് നടന്ന കൗൺസിൽ യോഗങ്ങളിൽ വലിയ സംഘർഷങ്ങൾക്ക് വഴിവെച്ച വിഷയത്തിൽ പ്രതിപക്ഷത്തിൻ്റെ വായ അടപ്പിക്കുന്നതായി
തദ്ദേശ അണ്ടർ സെക്രട്ടറിയുടെ കത്ത്. ഇതിൽ
അതൃപ്തിയറിയിച്ച മന്ത്രി പ്രഖ്യാപിച്ച അന്വേഷണമാണ് അച്ചടക്ക നടപടിയിൽ എത്തി നിൽക്കുന്നത്.
