പട്ന : ബീഹാറിലെ മന്ത്രിസഭാ രൂപീകരണത്തിനുള്ള ആദ്യ റൗണ്ട് ചർച്ചകൾ പൂർത്തിയായി. ആറ് എംഎൽഎമാർക്ക് ഒരു മന്ത്രിസ്ഥാനം വീതം നൽകുന്ന ഫോർമുലക്ക് തത്വത്തിൽ എൻഡിഎയിൽ അംഗീകാരമായി. ഡൽഹിയിൽ ബിജെപി കേന്ദ്ര നേതാക്കളുമായി കൂടിയാലോചനകൾ നടത്തിയ ജെഡിയു ദേശീയ എക്സിക്യൂട്ടീവ് പ്രസിഡന്റ് സഞ്ജയ് കുമാർ ഝാ ഇന്ന് പട്നയിലേക്ക് മടങ്ങും. ശേഷം ജെഡിയുവിന്റെയും എൻഡിഎയുടെയും നിയമസഭാ പാർട്ടി യോഗങ്ങൾക്കുള്ള ഒരുക്കങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനായി മുഖ്യമന്ത്രി നിതീഷ് കുമാറുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.
ജെഡിയു നിയമസഭാ കക്ഷി യോഗം തിങ്കളാഴ്ച ചേരും. എൻഡിഎയുടെ നിയമസഭാ നേതാവിനെ തെരഞ്ഞെടുക്കുന്നതിനുള്ള പ്രക്രിയ നവംബർ 18 നകം പൂർത്തിയാക്കുമെന്നാണ് അറിയുന്നത്. ഇതിനിടെ, മന്ത്രിസഭയിൽ ചെറിയ സഖ്യകക്ഷികൾക്കുള്ള പ്രാതിനിധ്യം ഉറപ്പ് വരുത്താനുള്ള ചർച്ചകളും നടക്കും. എച്ച്എഎം രക്ഷാധികാരിയും കേന്ദ്രമന്ത്രിയുമായ ജിതൻ റാം മാഞ്ചി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും മറ്റ് മുതിർന്ന ബിജെപി നേതാക്കളെയും കാണാൻ ഗയയിൽ നിന്ന് ഡൽഹിയിലെത്തും. ‘ഷായുമായി സമാനമായ ഒരു കൂടിക്കാഴ്ച നടത്താൻ ഉപേന്ദ്ര കുശ്വാഹ പട്നയിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്, അതേസമയം ആർഎൽജെപി മേധാവി ചിരാഗ് പാസ്വാനും തലസ്ഥാനത്തേക്ക് യാത്ര ചെയ്യുന്നുണ്ട്.
പതിനെട്ടാമത് ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം തിരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് ഗവർണർക്ക് സമർപ്പിക്കും. അതിനുശേഷം പുതിയ നിയമസഭയെ അറിയിക്കുകയും മാതൃകാ പെരുമാറ്റച്ചട്ടം ഔദ്യോഗികമായി പിൻവലിക്കുകയും ചെയ്യും. അതേസമയം, രാജ്ഭവനിൽ രാജി സമർപ്പിക്കുന്നതിന് മുമ്പ് പതിനേഴാമത് നിയമസഭ പിരിച്ചുവിടുന്നതിന് അംഗീകാരം നൽകുന്നതിനായി നിതീഷ് കുമാർ തിങ്കളാഴ്ച മന്ത്രിസഭാ യോഗം വിളിച്ചുചേർത്തിട്ടുണ്ട്. പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങ് നവംബർ 19, 20 തിയ്യതികളിലൊന്നിൽ പട്‌നയിലെ ഗാന്ധി മൈതാനത്ത് നടന്നേക്കും.
പതിനെട്ടാം നിയമസഭയിൽ നിർണ്ണായക ഭൂരിപക്ഷത്തോടെയാണ് എൻഡിഎ സർക്കാർ അധികാരത്തിലെക്കുന്നത്. 89 സീറ്റുകളുമായി ബിജെപിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. തൊട്ടുപിന്നിൽ 85 സീറ്റുകളുമായി ജെഡിയുവും. ആർഎൽജെപി 19 സീറ്റുകൾ നേടി. എച്ച്‌എഎം 5, രാഷ്ട്രീയ ലോക് മോർച്ച 4 എന്നിങ്ങനെയാണ് മറ്റ് കക്ഷിനില. 2020 ൽ ശക്തമായ വെല്ലുവിളി ഉയർത്തിയ മഹാസഖ്യം ഇത്തവണ വെറും 35 സീറ്റുകളിൽ ഒതുങ്ങി.
