റായ്പുര്‍: ഛത്തീസ്ഗഢിലെ റായ്പുരില്‍ ക്രിസ്ത്യന്‍ പ്രാര്‍ത്ഥനാ തടസ്സപ്പെടുത്തി ബജ്രംഗ്ദള്‍ പ്രതിഷേധം. പെന്തക്കോസ്ത് സഭ ഒരു പാസ്റ്ററുടെ നേതൃത്വത്തില്‍ പ്രാര്‍ത്ഥന നടത്തുമ്പോളാണ് ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ ഇവിടെയെത്തി ബഹളംവെച്ചത്. പാസ്റ്ററെയും പ്രാര്‍ത്ഥനയ്‌ക്കെത്തിയവരെയും ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ മര്‍ദിച്ചതായി ആരോപണമുണ്ട്. ഹനുമാന്‍ ചാലിസ ചൊല്ലിക്കൊണ്ടായിരുന്നു വീടിന് ചുറ്റും ബജ്രംഗ്ദള്‍ പ്രവർത്തകരുടെ പ്രതിഷേധം
റായ്പുരിലെ കോകര്‍ ബോഡ എന്ന സ്ഥലത്തെ ഒരു വീട്ടില്‍ പെന്തക്കോസ്ത് വിഭാഗത്തില്‍ പെട്ടവരുടെ പ്രാര്‍ത്ഥന നടക്കുകയായിരുന്നു. ഇതിനിടെയാണ് അവിടെ മതപരിവര്‍ത്തനം നടത്തുന്നു എന്ന് ആരോപിച്ച് ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ ഇവിടേക്ക് എത്തിയത്. മറ്റ് സ്ഥലങ്ങളില്‍നിന്നും പെണ്‍കുട്ടികളെ ഇവിടെയെത്തിച്ച് മതപരിവര്‍ത്തനം നടത്തുന്നു എന്നാണ് ബജ്രംഗദള്‍ പ്രവര്‍ത്തകരുടെ ആരോപണം. നൂറോളം പ്രവര്‍ത്തകരാണ് പ്രതിഷേധത്തിനായി ഇവിടെ ഒത്തുകൂടിയത്. ഇരുവിഭാഗങ്ങളും തമ്മില്‍ വാക്കേറ്റമുണ്ടായി.