ന്യൂഡൽഹി : ഛത്തീസ്‌ഗഡിൽ അറസ്റ്റ് ചെയ്യപ്പെട്ട് ഒൻപത് ദിവസമായി ജയിലിൽ കഴിയുന്ന മലയാളി കന്യാസ്ത്രീകൾക്ക് ഒടുവിൽ ജാമ്യം. ബിലാസ്പൂര്‍ എന്‍ഐഎ കോടതിയാണ് ശനിയാഴ്ച ജാമ്യം അനുവദിച്ചത്. രണ്ട് കന്യാസ്ത്രീകൾ ഉൾപ്പെടെ മൂന്ന് പേർ സമർപ്പിച്ച ജാമ്യാപേക്ഷ കോടതി ഫയലിൽ സ്വീകരിച്ചു. അമ്പതിനായിരം രൂപയുടെ 2 ആൾ ജാമ്യം, പാസ്പോർട്ട് സറണ്ടർ ചെയ്യണം, രാജ്യം വിട്ട് പോകരുത് എന്നീ ഉപാധികളോടെയാണ് ജാമ്യം. നടപടി ക്രമങ്ങൾ പൂർത്തീകരിച്ച് ഇന്ന് വൈകീട്ട് തന്നെ ജയിൽ മോചിതരാകുമെന്നാണ് പ്രതീക്ഷ. ജൂലൈ 25-നാണ് ഛത്തീസ്ഗഡിലെ ദുർഗിൽ മനുഷ്യക്കടത്തും മതപരിവർത്തനവും ആരോപിച്ച് ഇവരെ റെയിൽവെ പോലീസ് അറസ്റ്റ് ചെയ്തത്.
കണ്ണൂർ തലശ്ശേരി ഉദയഗിരി ഇടവകയിൽ നിന്നുള്ള സിസ്റ്റർ വന്ദന ഫ്രാൻസിസ്, അങ്കമാലി എളവൂർ ഇടവക സിസ്റ്റർ പ്രീതി മേരി എന്നിവർക്കാണ് ജാമ്യം ലഭിച്ചത്. ഇന്നലെ രാവിലെ പതിനൊന്നു മണിയോടെയാണ് കുടുംബം ബിലാസ്പുര്‍ എന്‍ഐഎ കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. ഇന്നലെ ഉച്ചക്ക് ശേഷം മൂന്നരയോടെ കോടതി കേസ് പരിഗണിച്ചിരുന്നു. നേരത്തെ സെഷന്‍സ് കോടതിയില്‍ ഉന്നയിച്ച ആരോപണങ്ങള്‍ തന്നെ എന്‍ഐഎ കോടതിയിലും പ്രോസിക്യൂഷന്‍ ആവര്‍ത്തിക്കുകയായിരുന്നു. എന്നാൽ ഒരു തരത്തിലുള്ള ക്രിമിനല്‍ പശ്ചാത്തലവും ഇല്ലാത്തവരാണെന്നും ഭരണ ഘടന മൂല്യങ്ങള്‍ മാനിച്ച് കന്യാസ്ത്രീകള്‍ക്ക് വേഗത്തില്‍ ജാമ്യം നല്‍കണമെന്നുമാണ് കന്യാസ്ത്രീകള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞത്. ഛത്തീസ്ഗഡ് സര്‍ക്കാരും കൂടാതെ ബജ്രംഗ്ദളിന്റെ അഭിഭാഷകരും ഒരേപോലെ കന്യാസ്ത്രീകളുടെ ജാമ്യത്തെ കോടതിയില്‍ എതിര്‍ത്തിരുന്നു.
കന്യാസ്ത്രീകൾക്ക് ജാമ്യം അനുവദിച്ച കോടതി ഉത്തരവിനെത്തുടർന്ന്, പാർലമെന്റ് അംഗം ജോൺ ബ്രിട്ടാസിന്റെ നേതൃത്വത്തിൽ സിപിഎം പ്രവർത്തകർ കുറ്റാരോപിതരായ കന്യാസ്ത്രീകളെ പാർപ്പിച്ചിരിക്കുന്ന ജയിലിന് പുറത്ത് മധുരം വിതരണം ചെയ്ത് ആഘോഷിച്ചു. ജാമ്യം ലഭിച്ചതിൽ കന്യാസ്ത്രീകളുടെ കുടുംബവും സന്തോഷം പ്രകടിപ്പിച്ചു. പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അവർ നന്ദി പറഞ്ഞു.
