തൃശൂർ : സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ അറസ്റ്റിൽ. ഇൻസ്റ്റാഗ്രാം സൗഹൃദം മുതലെടുത്ത് ഒന്നിലധികം സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ച സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ തൃശൂർ താന്ന്യം സ്വദേശിയായ യദു ഗിരീഷ് (38) ആണ് പിടിയിലായത്. ലൈംഗികമായി പീഡിപ്പിച്ചതായി ആരോപിച്ച് ഒരു സ്ത്രീ നൽകിയ പരാതിയെ തുടർന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത് പ്രകാരം, ഇൻസ്റ്റഗ്രാമിൽ സജീവമായിരുന്ന യദു ഗിരീഷ് ഒന്നിലധികം അക്കൗണ്ടുകൾ വഴിയാണ് പെൺകുട്ടികളുമായി ബന്ധപ്പെട്ടിരുന്നത്. കേസിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ സമാനമായ പരാതിയുമായി രണ്ടു സ്ത്രീകൾ കൂടി പോലീസിനെ സമീപിച്ചിട്ടുണ്ട്. ഓൺലൈൻ വഴി സൗഹൃദം സ്ഥാപിച്ച ശേഷം വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചതായാണ് ഇവരും ആരോപിക്കുന്നത്.
ഇയാൾ ഇത്തരത്തിൽ കൂടുതൽ സ്ത്രീകളെ ലക്ഷ്യം വെച്ചിരിക്കാമെന്നാണ് പോലീസ് സംശയിക്കുന്നത്. ഇത്തരത്തിൽ ഇയാളുടെ കബളിപ്പിക്കലിൽ കുടുങ്ങിയപ്പോയ കൂടുതൽ പേരെ തിരിച്ചറിയാൻ സമഗ്ര അന്വേഷണം നടക്കുന്നുണ്ടെന്നും പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. ഭാരതീയ ന്യായ സംഹിത (ബി.എൻ.എസ്) യിലെയും ഇൻഫർമേഷൻ ടെക്നോളജി ആക്ടിലെയും പ്രസക്തമായ വ്യവസ്ഥകൾ പ്രകാരം ഗിരീഷിനെതിരെ ഒന്നിലധികം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അസിസ്റ്റന്റ് പോലീസ് കമ്മീഷണറുടെ മേൽനോട്ടത്തിൽ തൃശൂർ ജില്ലാ ക്രൈംബ്രാഞ്ചിൽ നിന്നുള്ള ഒരു സംഘമാണ് അന്വേഷണം നടത്തുന്നതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
