തിരുവനതപുരം : രാഹുൽ ഈശ്വറിൻ്റെ ജാമ്യാപേക്ഷ തള്ളി തിരുവനന്തപുരം ജെഎഫ്എം കോടതി. . അതിജീവിതകൾക്കെതിരെ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റുകൾ ഡിലീറ്റ് ചെയ്‌തെന്ന് രാഹുൽ കോടതിയെ ബോദ്ധ്യപ്പെടുത്തി. ക്ലൗഡിൽ നിന്ന് പിൻവലിക്കാമെന്നും രാഹുൽ കോടതിയെ അറിയിച്ചു.
എന്നാൽ, നിരാഹാരമിരുന്നതിനാൽ ചോദ്യം ചെയ്യാൻ സാധിച്ചില്ലെന്നും കസ്റ്റഡി വേണമെന്നും പ്രോസിക്യൂഷൻ അറിയിച്ചു. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയായതിനാൽ 10-ാം തിയ്യതി മാത്രമെ കസ്റ്റഡിയിൽ വാങ്ങാനാവൂ. ഫോണും ലാപ്ടോപ്പിന്റെ പാസ് വേർഡും നൽകിയില്ല. ഫോൺ വീണ്ടെടുക്കുന്നതിനടക്കം കസ്റ്റഡിയിൽ ആവശ്യമാണെന്നും പ്രോസിക്യൂഷൻ ബോധിപ്പിച്ചു. അന്വേഷണത്തോട് രാഹുൽ സഹകരിക്കുന്നില്ല എന്ന പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിച്ചു. കസ്റ്റഡി അപേക്ഷ 10 നു പരിഗണിക്കും. ജാമ്യ അപേക്ഷയെ ശക്തമായി എതിർത്ത് പ്രോസിക്യൂഷൻ രംഗത്തെത്തി. കോടതികളെയും നിയമത്തെയും വെല്ലു വിളിക്കുന്ന പ്രവണതയാണ് പ്രതിക്ക്. രാഹുൽ ഈശ്വറിനായി പോലീസ് കസ്റ്റഡി അപേക്ഷ നൽകി. പ്രതി ഒരു തരത്തിലും സഹകരിക്കുന്നില്ലെന്ന് പോലീസ് കോടതിയെ അറിയിച്ചു.
അതേസമയം സൈബർ പോലീസ് അറസ്റ്റ് ചെയ്തു ജയിലിൽ കഴിയുന്ന രാഹുൽ ഈശ്വറിനെ ആരോഗ്യനില മോശമായതിനെ തുടർന്ന് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് മെഡിക്കൽ കോളേജിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി ജയിലിലേക്ക് കൊണ്ടുപോകാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. എന്നാൽ ആരോഗ്യനില മോശമായതിനെ തുടർന്ന് അഡ്മിറ്റ് ചെയ്യാൻ ഡോക്ടർമാർ നിർദ്ദേശിക്കുകയായിരുന്നു.
ജയിലിൽ പ്രവേശിപ്പിച്ച ശേഷം നിരാഹാര സമരത്തിലാണ് രാഹുൽ. നേരത്തെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയ രാഹുൽ ഈശ്വറിനെ പൂജപ്പുര ജയിലിലേക്ക് മാറ്റിയിരുന്നു. തുടർന്ന് ജയിലിൽ നിരാഹാരം പ്രഖ്യാപിച്ചതോടെ സെൻട്രൽ ജയിലിലേക്ക് മാറ്റുകയായിരുന്നു. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ യുവതിയെ സമൂഹമാധ്യമത്തിലൂടെ അപമാനിച്ചെന്ന കേസിലാണ് രാഹുൽ ഈശ്വർ അറസ്റ്റിലായത്.
