ന്യൂഡൽഹി: വോട്ടർപട്ടികയിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിലും മഹാരാഷ്ട്ര, കർണാടക നിയമസഭാ തെരഞ്ഞെടുപ്പുകളിലും വ്യാപക ക്രമേക്കേടുകൾ നടന്നതായി ആരോപിച്ച് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വാർത്താ സമ്മേളനത്തിൽ പ്രദര്‍ശിപ്പിച്ച രേഖകൾ തെരഞ്ഞെടുപ്പ് കമ്മിഷന്റെയല്ലെന്ന് കർണ്ണാടക ചീഫ് ഇലക്ട്രൽ ഓഫീസർ. ഇക്കാര്യം ചൂട്ടിക്കാട്ടി രാഹുൽ ഗാന്ധിക്ക് കമ്മീഷൻ നോട്ടീസ് അയച്ചു.
രാഹുൽ ഗാന്ധി കാണിച്ച രേഖകൾ ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മിഷൻ്റെ രേഖകളിൽ നിന്നുള്ളതാണെന്ന് പ്രസ്താവിച്ചിട്ടുണ്ട്. പോളിങ് ഓഫീസർ നൽകിയ രേഖകൾ പ്രകാരം ശകുൻ റാണി എന്ന സ്ത്രീ രണ്ടുതവണ വോട്ട് ചെയ്തിട്ടുണ്ടെന്നും രാഹുൽ പറയുകയുണ്ടായി. അന്വേഷണത്തിൽ ഒരു തവണ മാത്രമേ വോട്ട് ചെയ്തിട്ടുള്ളൂ എന്ന് ശകുൻ റാണി വ്യക്തമാക്കി. രാഹുൽ വാർത്താ സമ്മേളനത്തിൽ കാണിച്ച, ടിക്ക് അടയാളപ്പെടുത്തിയ രേഖ പോളിങ് ഓഫീസർ നൽകിയ രേഖയല്ലെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. അതിനാൽ ശകുൻ റാണിയോ മറ്റാരെങ്കിലുമോ രണ്ടുതവണ വോട്ട് ചെയ്തു എന്ന് തെളിയിക്കുന്ന രേഖകൾ ഹാജരാക്കാൻ അഭ്യർത്ഥിക്കുന്നു. അതിന്റെ അടിസ്ഥാനത്തിൽ വിശദമായ ഒരന്വേഷണം നടത്താൻ സാധിക്കും. കമ്മിഷൻ നോട്ടീസിൽ പറയുന്നു.
കോൺഗ്രസ് പാർട്ടിയുടെ 40 അംഗസംഘം നടത്തിയ അന്വേഷണത്തിലും വിശകലനത്തിലും വോട്ടർ പട്ടികയിലെ ഇരട്ടിപ്പുകൾ, വോട്ടർമാരുടെ വ്യാജ വിലാസങ്ങൾ, വ്യാജ ചിത്രങ്ങൾ, സംശയാസ്പദമായ ഫോം 6 അപേക്ഷകൾ എന്നിവ കണ്ടെത്തിയതായാണ രാഹുൽഗാന്ധി അവകാശപ്പെട്ടിരുന്നത്. തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കമ്മീഷൻ ബിജെപിയുമായി ഗൂഢാലോചന നടത്തിയെന്നും അതുകൊണ്ടാണ് അവർ മെഷീൻ റീഡബിൾ ഡാറ്റ നൽകാത്തതെന്നും രാഹുൽ വെളിപ്പെടുത്തിയിരുന്നു.