കൊച്ചി : പഞ്ചായത്തുകളിലെ ബൂത്തുകളിൽ വോട്ടർമാരുടെ എണ്ണം 1300 ആക്കുന്നത് പ്രായോഗികമല്ലെന്ന് ഹൈക്കോടതി. പല ബൂത്തുകളിലും മണിക്കൂറുകൾ ക്യു നിൽക്കേണ്ട സാഹചര്യമുണ്ട്. പ്രായമായവർക്കും, ഭിന്നശേഷിക്കാർക്കും ബുദ്ധിമുട്ടാണെന്ന് കോടതി നിരീക്ഷിച്ചു. ഒരു ബൂത്തിൽ 1300 പേർ എത്തിയാൽ 12 മണിക്കൂറിൽ വോട്ടിംഗ് പൂർത്തിയാക്കാൻ ബുദ്ധിമുട്ട് ആയിരിക്കുമെന്ന് ചൂണ്ടികാണിച്ചുള്ള ഹർജിയിലാണ് കോടതി പരാമർശം.
‘ക്യു മോണിറ്ററിങ്ങ് ആപ്പ്’ പരിഗണിച്ചൂടെ എന്ന് കോടതി ചോദിച്ചു. ആപ്പ് വഴി ക്യുവിലുള്ള ആളുകളുടെ എണ്ണം അറിയുന്ന രീതിയിൽ ക്രമികരിക്കണം. 12 മണിക്കൂറാണ് വോട്ടിങ്ങിനുള്ള സമയം. പഞ്ചായത്ത് വോട്ടാർക്ക് 3 വോട്ടുകൾ ഒരേസമയം ചെയ്യേണ്ടി വരും. വോട്ട് ചെയ്ത് പുറത്ത് ഇറങ്ങാൻ ശരാശരി രണ്ടര മിനിറ്റ് വേണ്ടിവരുമെന്ന് കോടതി നിരീക്ഷിച്ചു.
വോട്ട് ചെയ്യാൻ എത്തുന്ന ആളുകൾ ബൂത്തിൽ എത്തിയിട്ടും വോട്ട് ചെയ്യാൻ പറ്റിയില്ലെങ്കിൽ ജാധിപത്യത്തിന്റെ പരാജയമാണെന്നും കോടതി ഓർമിപ്പിച്ചു. വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ ബൂത്തുകൾ വർദ്ധിപ്പിക്കണം എന്ന നിലപാട് ഹൈക്കോടതിക്കില്ല. അടുത്ത തവണ കൂടുതൽ ബൂത്തുകൾ സജ്ജികരിക്കേണ്ടി വരുമെന്നും ഹർജി പരിഗണിച്ച ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ പറഞ്ഞു.
