തിരുവനന്തപുരം : സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് ദിവസം നാല് കഴിഞ്ഞിട്ടും മണ്ഡലം തിരിച്ചുള്ള അന്തിമ പോളിംഗ് കണക്കുകൾ പുറത്തുവിടാത്ത തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നടപടിക്കെതിരെ രൂക്ഷവിമർശനവുമായി എൽഡിഎഫ് – യുഡിഎഫ് പാർട്ടികൾ. വോട്ടെടുപ്പ് വിവരങ്ങൾ ഔദ്യോഗികമായി പ്രസിദ്ധീകരിക്കാൻ വൈകുന്നത് ജനാധിപത്യ പ്രക്രിയയുടെ സുതാര്യതയെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു. വിവരങ്ങൾ ക്രോഡീകരിക്കുന്നതിലെ കാലതാമസത്തിൽ ദുരൂഹതയുണ്ടെന്ന് മന്ത്രി വി. ശിവൻകുട്ടിയും ആരോപിച്ചു
ഏപ്രിൽ 9-ന് വോട്ടെടുപ്പ് പൂർത്തിയായി നാലാം ദിവസമായിട്ടും ആധികാരികമായ കണക്കുകൾ കമ്മീഷന്റെ വെബ്സൈറ്റിൽ ലഭ്യമായിട്ടില്ലെന്ന് വി.ഡി സതീശൻ കത്തിൽ ചൂണ്ടിക്കാട്ടി. മണ്ഡലം തിരിച്ചുള്ള പോളിംഗ് ശതമാനം, പോസ്റ്റൽ ബാലറ്റുകൾ എന്നിവയുടെ കൃത്യമായ വിവരങ്ങൾ പുറത്തുവിടാത്തത് പൊതുജനങ്ങളിൽ സംശയമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. സുതാര്യത ഉറപ്പാക്കാനും പൊതുജനങ്ങളുടെ വിശ്വാസം സംരക്ഷിക്കാനും വിവരങ്ങൾ ഉടനടി പരസ്യപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
വോട്ടർമാർക്കും രാഷ്ട്രീയ പ്രതിനിധികൾക്കും കൃത്യമായ വിവരങ്ങൾ യഥാസമയം ലഭ്യമാക്കേണ്ടത് തെരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയ്ക്ക് അത്യന്താപേക്ഷിതമാണെന്നും സതീശൻ കത്തിൽ വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് കഴിഞ്ഞ് നാല് ദിവസമായിട്ടും കൃത്യമായ പോളിംഗ് കണക്കുകൾ പുറത്തുവിടാത്തത് അസ്വാഭാവികമാണെന്ന് മന്ത്രി വി. ശിവൻകുട്ടി തിരുവനന്തപുരത്ത് പറഞ്ഞു. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിലെ വോട്ട്, സർവീസ് വോട്ട്, പോസ്റ്റൽ വോട്ട്, വീട്ടിലെ വോട്ട് എന്നിവയെല്ലാം ചേർത്ത അന്തിമ എണ്ണം എത്രയാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കണം. വോട്ടെടുപ്പ് കഴിഞ്ഞ് ഇത്രയും ദിവസമായിട്ടും ഈ കണക്കുകൾ നൽകാത്തതിന് പിന്നിലെ തടസ്സം എന്താണെന്ന് കമ്മീഷൻ പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സാങ്കേതിക വിദ്യ ഇത്രയേറെ വികസിച്ച കാലത്ത് വിവരങ്ങൾ ക്രോഡീകരിക്കാൻ ഇത്രയും കാലതാമസം വരുന്നത് ജനാധിപത്യ പ്രക്രിയയുടെ സുതാര്യതയെ ചോദ്യം ചെയ്യുന്നതാണ്. ജനങ്ങൾക്കിടയിലുള്ള ആശങ്ക പരിഹരിക്കാൻ കമ്മീഷൻ അടിയന്തരമായി ഇടപെടണമെന്നും മന്ത്രി ആവശ്യപ്പെട്ടു. വോട്ടർമാർക്കും ഗവേഷകർക്കും രാഷ്ട്രീയ പ്രതിനിധികൾക്കും കൃത്യമായ വിവരങ്ങൾ യഥാസമയം ലഭ്യമാക്കേണ്ടത് തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയ്ക്ക് അത്യന്താപേക്ഷിതമാണെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.
.
