തിരുവനന്തപുരം : സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയപരിധി തിങ്കളാഴ്ച അവസാനിക്കും. കേരളത്തിന് പുറമെ അസം, പുതുച്ചേരി ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലും ഇന്നാണ് അവസാന ദിവസം. ഇന്ന് ഉച്ചയ്ക്ക് 3 മണി വരെയാണ് സ്ഥാനാർത്ഥികൾക്ക് പത്രിക സമർപ്പിക്കാൻ
അനുവദിച്ച സമയം.
കേരളത്തിലെ 140 മണ്ഡലങ്ങളിലും സ്ഥാനാർത്ഥികൾ പത്രിക സമർപ്പിക്കുന്ന തിരക്കിലാണ്. പത്രികകളുടെ സൂക്ഷ്മപരിശോധന മാർച്ച് 24-ന് നടക്കും. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി മാർച്ച് 26-നാണ്.
യുഡിഎഫ് നിരയിലെ പ്രമുഖ നേതാവും പ്രതിപക്ഷ നേതാവുമായ വി ഡി സതീശൻ ഇന്ന് പറവൂർ മണ്ഡലത്തിൽ തന്റെ നാമനിർദ്ദേശ പത്രിക സമർപ്പിക്കും. മിക്കവാറും പ്രമുഖ സ്ഥാനാർത്ഥികളെല്ലാം കഴിഞ്ഞ ദിവസങ്ങളിലായി പത്രിക സമർപ്പിച്ചു കഴിഞ്ഞു. ഇന്ന് അവസാന ദിനമായതിനാൽ വരണാധികാരികളുടെ ഓഫീസുകളിൽ വലിയ തിരക്കാണ് അനുഭവപ്പെടുക.
പത്രികാ സമർപ്പണം പൂർത്തിയാകുന്നതോടെ മുന്നണികൾ പ്രചാരണത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണ്. ‘മുഖ്യമന്ത്രി പിണറായി വിജയൻ നാളെ മുതൽ സംസ്ഥാനതല പര്യടനം ആരംഭിക്കും. ഏപ്രിൽ 3 വരെ നീണ്ടുനിൽക്കുന്ന പര്യടനത്തിൽ 48 കേന്ദ്രങ്ങളിൽ അദ്ദേഹം പ്രസംഗിക്കും. പ്രകാശ് കാരാട്ട്, വൃന്ദ കാരാട്ട്, എം വി ഗോവിന്ദൻ തുടങ്ങി പ്രമുഖ നേതാക്കളും വിവിധയിടങ്ങളിൽ പ്രചാരണത്തിന് നേതൃത്വം നൽകുന്നുണ്ട്.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മാർച്ച് 25-ന് കോഴിക്കോട് നടക്കുന്ന റാലിയോടെ കേരളത്തിലെ പ്രചാരണത്തിന് തുടക്കം കുറിക്കും. വരും ദിവസങ്ങളിൽ കൂടുതൽ ദേശീയ നേതാക്കൾ യുഡിഎഫിനായി എത്തും.
കേന്ദ്ര മന്ത്രിമാരുൾപ്പെടെയുള്ള മുതിർന്ന ദേശീയ നേതാക്കൾ വരും ദിവസങ്ങളിൽ എൻഡിഎയ്കായി കേരളത്തിലെത്തും. നരേന്ദ്ര മോദി ഞായറാഴ്ച തൃശൂരിൽ റോഡ് ഷോ നടത്തും. എൻഡിഎ സ്ഥാനാർത്ഥികൾക്കായി വൻ റാലികളും റോഡ് ഷോകളും ആസൂത്രണം ചെയ്തിട്ടുണ്ട്.
ഏപ്രിൽ 9-നാണ് മൂന്ന് സംസ്ഥാനങ്ങളിലും വോട്ടെടുപ്പ്.
.മെയ് 4-ന് വോട്ടെണ്ണൽ നടക്കും. കേരളത്തിൽ എൽഡിഎഫും യുഡിഎഫും തമ്മിലുള്ള ശക്തമായ പോരാട്ടത്തിനൊപ്പം എൻഡിഎയുടെ സാന്നിദ്ധ്യവും കുറച്ചു കാണാനാവില്ല.
