(Photo Courtesy : PTI/X)
ന്യൂഡൽഹി : നേപ്പാളിലെ ജെൻ സി പ്രക്ഷോഭത്തെ തുർന്ന് 2000 -ൽ അധികം ഇന്ത്യക്കാർ നേപ്പാളിൽ നിന്നും മടങ്ങിയെത്തിയതായി എഎസ്ബി. ജോലിക്കായും, വിനോദസഞ്ചാരത്തിനായും പോയവരാണ് മടങ്ങിയെത്തിയവരിൽ കൂടുതൽ പേരും. വ്യാഴാഴ്ച സിമിക്കോട്ടിൽ കുടുങ്ങിയ 12 പേരെ പ്രത്യേക വിമാനത്തിൽ ഇന്ത്യയിൽ എത്തിച്ചു. ഹെതൗഡയിൽ നിന്ന് പ്രത്യേക ബസ്സിൽ യാത്ര ചെയ്ത 22 പേരടങ്ങുന്ന സംഘം സുരക്ഷിതമായി ഇന്ത്യയിൽ പ്രവേശിച്ചു.
200ൽ അധികം പേരെ വ്യോമമാർഗ്ഗം എത്തിക്കുന്നതിനായി കാഠ്മണ്ഡുവിൽ നിന്ന് ഡൽഹിയിലേക്ക് ഇൻഡിഗോ വിമാനം ഏർപ്പാടാക്കാൻ പദ്ധതിയുണ്ടെന്ന് പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ച മന്ത്രി നര ലോകേഷ് പറഞ്ഞു. കോൺവോയ് സംരക്ഷണത്തിൽ 133 പേരെ ഇതിനകം വിമാനത്താവളത്തിലേക്ക് കൊണ്ടുപോയിട്ടുണ്ടെന്ന് മന്ത്രി എക്‌സിൽ കുറിച്ചു.

നേപ്പാളിലെ മലയാളി ടൂറിസ്റ്റുകളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കറിന് വ്യാഴാഴ്ച കത്തയച്ചിരുന്നു. നേപ്പാളിലെ പൊഖ്റയിൽ വിനോദ സഞ്ചാരത്തിനായി എത്തിയ പ്രായമായവർ അടക്കമുള്ളവർ കുടുങ്ങി കിടക്കുകയാണ്.
നേപ്പാളിലെ പ്രക്ഷോഭത്തിൻ്റെ ഭാഗമായി അനിഷ്ടസംഭവങ്ങൾ അരങ്ങേറിയതിന് സമീപത്തായിട്ടാണ് ഇവർ താമസിക്കുന്നത്. അവർ വീണ്ടും അവിടെ തുടരുന്നത് അതീവ ദുഷ്കരമാണെന്നും ഇവരുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നും മുഖ്യമന്ത്രി കത്തിലൂടെ അഭ്യർത്ഥിച്ചു.
കുടുങ്ങി കിടക്കുന്നവരെ അടിയന്തിരമായി സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിനും യാത്രാ സൗകര്യം ഏർപ്പെടുത്തുന്നതിനും ഇടപെടണം. വിനോദ സഞ്ചാരികളെ നാട്ടിലെത്തിക്കുന്നതിന് കേന്ദ്ര സർക്കാരിന് കേരളത്തിൻ്റെ എല്ലാ പിന്തുണയും സഹകരണവും ഉണ്ടാവുമെന്നും മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി.