കോഴിക്കോട് : യമനില്‍ ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയുടെ വധ ശിക്ഷ റദ്ദാക്കാൻ ധാരണയായതായി കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരുടെ ഓഫീസ്. ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തിയുടെ ആവശ്യപ്രകാരം ശൈഖ് ഉമര്‍ ഹഫീള് തങ്ങള്‍ നിയോഗിച്ച യമന്‍ പണ്ഡിത സംഘത്തിനു പുറമെ, നോര്‍ത്തേണ്‍ യെമനിലെ ഭരണാധികാരികളും അന്താരാഷ്ട്ര നയതന്ത്ര ഉദ്യോഗസ്ഥരും പങ്കെടുത്ത മദ്ധ്യസ്ഥ ചര്‍ച്ചകളിലാണ് തീരുമാനമെന്നാണ് കാന്തപുരത്തിന്റെ ഓഫിസ് അറിയിച്ചത്. കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായുള്ള തുടര്‍ ചര്‍ച്ചകള്‍ക്ക് ശേഷമായിരിക്കും മറ്റു കാര്യങ്ങള്‍ തീരുമാനിക്കുകയെന്നും അറിയുന്നു. കേന്ദ്ര സർക്കാർ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
തലാലിന്റെ നീതിക്ക് വേണ്ടിയുള്ള ആക്ഷന്‍ കൗണ്‍സിലിന്റെ പ്രതിനിധിയും യമന്‍ ആക്ടിവിസ്റ്റും ആയ സര്‍ഹാന്‍ ഷംസാന്‍ അല്‍ വിസ്വാബി ഇക്കാര്യം സ്ഥിരീകരിച്ചുകൊണ്ട് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. മതപണ്ഡിതന്മാരുടെ ശക്തമായ ഇടപെടലിലൂടെ വധശിക്ഷ പൂര്‍ണമായി ഒഴിവാക്കിയിട്ടുണ്ട് എന്നും ജയില്‍ മോചനമോ ജീവപര്യന്തമോ മാത്രമെ ഇനി ഉണ്ടാവുകയുള്ളൂ എന്നുമാണ് സര്‍ഹാന്‍ ഷംസാന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്. യമനിലെ പ്രസിദ്ധ സൂഫി പണ്ഡിതനായ ശൈഖ് ഹബീബ് ഉമര്‍ ബിന്‍ ഹഫീള് മുഖാന്തിരം ആയിരുന്നു കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ഈ കേസില്‍ നിര്‍ണ്ണായകമായ ഇടപെടലുകള്‍ നടത്തിയത്.
എന്നാൽ, വധശിക്ഷ സംബന്ധിച്ച വിഷയത്തിൽ അനുകൂല നിലപാടെടുക്കാൻ തലാലിന്റെ സഹോദരൻ ഇപ്പോഴും തയ്യാറായിട്ടില്ല. നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കണമെന്നാവശ്യപ്പെട്ട് യെമനിലെ അറ്റോർണി ജനറലിനയച്ച കത്ത് ഉൾപ്പെടുത്തിയ ഒരു പോസ്റ്റ് തലാലിന്റെ സഹോദരൻ സമൂഹമാധ്യമത്തിലൂടെ പുറത്തുവിട്ടിട്ടുണ്ട്.
നേരത്തെ ജൂലൈ 16 ന് നിശ്ചയിച്ച നിമിഷ പ്രിയയുടെ വധശിക്ഷ കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരുടെ ഇടപെടലിനെ തുടര്‍ന്ന് താത്ക്കാലികമായി നീട്ടിവെച്ചിരുന്നു. രണ്ടാം ഘട്ട ചര്‍ച്ചകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിയോഗിക്കുന്ന നയതന്ത്ര പ്രതിനിധികള്‍കൂടി പങ്കെടുക്കണമെന്നും കാന്തപുരം ആവശ്യപ്പെട്ടിരുന്നു.
