ആലപ്പുഴ : ആലപ്പുഴയില്‍ നടക്കുന്ന സി പി ഐ സംസ്ഥാന സമ്മേളനം ബിനോയ് വിശ്വത്തെ തന്നെ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്തു. കാനം രാജേന്ദ്രന്റെ നിര്യാണത്തെ തുടര്‍ന്ന് 2023 ഡിസംബര്‍ 10-ന് രാജ്യസഭാംഗമായിരിക്കെ സംസ്ഥാന സെക്രട്ടറിയായ ബിനോയ് വിശ്വം, സമ്മേളനത്തിലൂടെ ഇതാദ്യമായാണ് സംസ്ഥാന സെക്രട്ടറി പദവിയിലേക്കെത്തുന്നത്. നിലവില്‍ സിപിഐ കേന്ദ്ര സെക്രട്ടറിയറ്റംഗവും എഐടിയുസി വര്‍ക്കിങ് പ്രസിഡന്റുമാണ്.
പാര്‍ട്ടിയിലെ വിഭാഗീയത പൂര്‍ണ്ണമായും ഒഴിവാക്കാനുള്ള ചില ശ്രമങ്ങൾ സംസ്ഥാന കൗണ്‍സിൽ തിരഞ്ഞെടുപ്പിലുണ്ടായി. കാനം രാജേന്ദ്രന്റെ വിശ്വസ്ഥനും എഐഎസ്എഫ് മുന്‍ സംസ്ഥാന സെക്രട്ടറിയുമായിരുന്ന ശുഭേഷ് സുധാകറിനെ സംസ്ഥാന കൗൺസിലിൽ നിന്ന് ഒഴിവാക്കി. ഇടുക്കിയില്‍ നിന്ന് കെ.കെ ശിവരാമനെ ഒഴിവാക്കി ഇ.എസ് ബിജിമോളെ ക്ഷണിതാവാക്കി. സംസ്ഥാന സെക്രട്ടറിക്കെതിരായ ഫോണ്‍ വിവാദത്തില്‍ ഉൾപ്പെട്ട എം ദിനകരനും കമലാ സദാനന്ദനും സംസ്ഥാന കൗണ്‍സിലില്‍ ഉള്‍പ്പെട്ടു. സിപിഐ സംസ്ഥാന സമ്മേളനം ഇന്ന് അവസാനിക്കും.
മന്ത്രിമാരായ കെ. രാജന്‍, പി. പ്രസാദ്, ദേശീയ എക്‌സിക്യുട്ടീവ് അംഗം പി. സന്തോഷ് കുമാര്‍, അസിസ്റ്റന്റ് സെക്രട്ടറി പി.പി. സുനീര്‍, വി.എസ്. സുനില്‍ കുമാര്‍, പി.എസ്. സുപാല്‍ എന്നിവരെല്ലാം ബിനോയ് വിശ്വം സെക്രട്ടറിയായി തുടരട്ടേയെന്ന് നിലപാടറിയിച്ചു.