കൊച്ചി : രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരെ ഗര്‍ഭച്ഛിദ്രം നടത്താന്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന് ആരോപിച്ച് പരാതി. ഗര്‍ഭസ്ഥ ശിശുവിന്റെ ജീവിക്കാനുള്ള അവകാശത്തെയാണ് ചോദ്യംചെയ്തതെന്നും അടിയന്തിര ഇടപെടല്‍ നടത്തണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകനായ ഷിന്റോ സെബാസ്റ്റ്യനാണ് ബാലാവകാശ കമ്മിഷനും എറണാകുളം സെന്‍ട്രല്‍ പോലീസിനും പരാതി നൽകിയത്.
എം എൽ എ ഒരു യുവതിയെ നിര്‍ബ്ബന്ധിച്ച് ഗര്‍ഭച്ഛിദ്രം നടത്താന്‍ സമ്മര്‍ദം ചെലുത്തുന്നതായി ഒരു ശബ്ദസന്ദേശം പുറത്തുവന്നതാണ് പരാതി നല്‍കാനുണ്ടായ കാരണം. ഗർഭം അലസിപ്പിക്കാൻ യുവതിയെ രാഹുൽ നിർബന്ധിക്കുന്ന സംഭാഷണമാണ് പുറത്ത് വന്നിരിക്കുന്നത്. യുവതിയുടെ സ്വകാര്യത മാനിച്ച് സാങ്കേതിക സഹായത്തോടെ ശബ്ദം മാറ്റംവരുത്തിയാണ് ടി വി ചാനലുകൾ ശബ്ദം പുറത്തുവിട്ടത്. ഗർഭം അലസിപ്പിക്കണമെന്നും വളർത്താൻ തയ്യാറാവരുതെന്നും ശബ്ദ സന്ദേശത്തിൽ പറയുന്നുണ്ട്.
വിഷയത്തില്‍ കേരളത്തില്‍ നിന്നുള്ള നിയമസഭാ സാമാജികന്‍ ആണെന്നത് കണക്കിലെടുത്ത് ഗര്‍ഭസ്ഥ ശിശുവിന്റെ അവകാശം സംരക്ഷിക്കുന്നതിനായി ബാലാവകാശ കമ്മീഷന്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്നാണ് പരാതിയിൽ പറയുന്നത്. സംഭവത്തിന്റെ സത്യാവസ്ഥ അന്വേഷിച്ച് ബന്ധപ്പെട്ട അധികാരികളോട് നടപടിയെടുക്കാന്‍ നിര്‍ദ്ദേശം നല്‍കണം. അമ്മയുടെയും ഗര്‍ഭസ്ഥ ശിശുവിന്റെയും ജീവന്‍ സംരക്ഷിക്കുന്നതിനായി അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് പരാതിയില്‍ വ്യക്തമാക്കുന്നത്.