പട്‌ന: മുമ്പു നടത്തിയ വാർത്താസമ്മേളനം ആറ്റം ബോംബ് ആയിരുന്നെങ്കിൽ അതിലും വലിയ ഹൈഡ്രജൻ ബോംബാണ് കൈവശമുള്ളതെന്ന് ബിജെപിക്കും നരേന്ദ്രമോദിക്കും മുന്നറിയിപ്പ് നൽകി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. വോട്ട് മോഷണത്തെക്കുറിച്ചുള്ള സത്യം രാജ്യത്തെ ജനങ്ങൾക്ക് മുന്നിൽ ഇനിയും വെളിപ്പെടും. ആ ഹൈഡ്രജൻ ബോംബിന് ശേഷം പ്രധാനമന്ത്രി മോദിക്ക് രാജ്യത്തിന് മുന്നിൽ മുഖം കാണിക്കാൻ കഴിയില്ലെന്നും രാഹുൽ കൂട്ടിച്ചേർത്തു. കേന്ദ്ര സർക്കാരിനെതിരെ വോട്ടുകവർച്ച ആരോപണം ഉയർത്തി ബീഹാറിൽ 16 ദിവസമായി നടത്തിവന്ന ‘വോട്ടർ അധികാർ യാത്ര’യുടെ സമാപനം കുറിച്ചുകൊണ്ട് ആയിക്കണക്കിന് ആളുകളെ സാക്ഷി നിർത്തിയായിരുന്നു ലോക്‌സഭ പ്രതിപക്ഷ നേതാവിൻ്റെ മുന്നറിയിപ്പ്
‘വോട്ടുചോരി’ എന്നാൽ നമ്മുടെ അവകാശങ്ങൾ, സംവരണം, തൊഴിൽ, വിദ്യാഭ്യാസം, ജനാധിപത്യം എന്നിവയുടെ മോഷണമാണെന്ന് രാഹുൽ ഗാന്ധിപറഞ്ഞു. ബിജെപി ജനങ്ങളുടെ റേഷൻ കാർഡും ഭൂമിയും തട്ടിയെടുത്ത് അദാനിക്കും അംബാനിക്കും നൽകുമെന്നും അദ്ദേഹം വിമർശിച്ചു. ‘വോട്ടർ അധികാർ യാത്ര’യ്ക്ക് ലഭിച്ച ജനപിന്തുണയ്ക്ക് അദ്ദേഹം നന്ദി അറിയിച്ചു.
“തെരഞ്ഞെടുപ്പ് കമ്മീഷൻ തെളിവുകളോ ഡിജിറ്റൽ ഡാറ്റയോ നൽകുന്നില്ല. ഞങ്ങളുടെ ടീം നാലഞ്ചു മാസത്തോളം ദിവസവും 16-17 മണിക്കൂർ ജോലി ചെയ്ത് വിവിധ സ്രോതസ്സുകളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു. വോട്ട് മോഷണം എന്നത് കേവലം വോട്ടുകളുടെ മോഷണമല്ല, അത് അവകാശങ്ങളുടെയും ഭരണഘടനയുടെയും യുവതയുടെ ഭാവിയുടെയും മോഷണമാണ്. മഹാത്മ ഗാന്ധിയെ വധിച്ച ശക്തികളാണ് ഇപ്പോൾ ഭരണഘടനയെയും ജനാധിപത്യത്തെയും കൊലപ്പെടുത്താൻ ശ്രമിക്കുന്നത്.” രാഹുൽ ഗാന്ധി പറഞ്ഞു.
ബിഹാറിലെ ഇരട്ട എഞ്ചിൻ സർക്കാരിന്റെ ഒരു എഞ്ചിൻ കുറ്റകൃത്യത്തിലും മറ്റേത് അഴിമതിയിലുമാണെന്ന് ആർജെഡി നേതാവ് തേജസ്വി യാദവ് തുറന്നടിച്ചു. നിരവധി ആളുകളുടെ പേരുകൾ വോട്ടർ പട്ടികയിൽ നിന്ന് വെട്ടിമാറ്റുന്നുണ്ട്. വളരെ തന്ത്രപരമായി നിരവധി കള്ളവോട്ടുകളും ചേർക്കുന്നുണ്ട്. ബിഹാറിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നവർക്ക് തക്കതായ സൃഷ്ടിക്കുന്നവർക്ക് തക്കതായ മറുപടി നൽകണം. തേജസ്വി പറഞ്ഞു.