[ Photo Courtesy : BCCI/X]
തിരുവനന്തപുരം : ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി20 പരമ്പര തൂത്തുവാരി ഇന്ത്യന്‍ വനിതകള്‍. ചൊവ്വാഴ്ച തിരുവനന്തപുരം ഗ്രീൻഫീൽഡ് മൈതാനത്ത് നടന്ന അഞ്ചാം മത്സരം 15 റണ്‍സിനാണ് ഇന്ത്യ നേടിയത്. 176 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലങ്കയുടെ പോരാട്ടം ഏഴ് വിക്കറ്റ് നഷ്ടത്തിൽ 160 റൺസിൽ അവസാനിച്ചു. ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗർ മത്സരത്തിലെ താരമായി. ഷഫാലി വര്‍മയാണ് പരമ്പരയുടെ താരം.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 175 റണ്‍സെടുത്തു. 41 റണ്‍സിന് മൂന്ന് വിക്കറ്റ് എന്ന നിലയില്‍ പതറിയ ഇന്ത്യയ്ക്ക് കരുത്തായത് ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെ പ്രകടനമാണ്. 43 പന്തില്‍ 68 റണ്‍സ് നേടിയ ഹര്‍മന്റെ ഇന്നിംഗ്സില്‍ ഒന്‍പത് ഫോറുകളും ഒരു സിക്സറും ഉള്‍പ്പെട്ടു. അവസാന ഓവറുകളില്‍ അരുന്ധതി റെഡ്ഡി നടത്തിയ വെടിക്കെട്ട് ബാറ്റിംഗ് ഇന്ത്യന്‍ വിജയത്തിൽ കരുത്തായി. 11 പന്തില്‍ 27 റണ്‍സാണ് അരുന്ധതി നേടിയത്. ശ്രീലങ്കയ്ക്കായി കവിഷ ദില്‍ഹാരി, രശ്മിക സെവ്വാണ്ടി എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയുടേത് മികച്ച തുടക്കമായിരുന്നു. രണ്ട് റണ്ണെടുത്ത ചമരി അട്ടപട്ടുവിനെ തുടക്കത്തിൽ നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റിൽ ഹസിനി പെരേരയും ഇമേഷ ദുലാനിയും തകർത്തടിച്ചു. പത്തോവർ അവസാനിക്കുമ്പോൾ ലങ്ക 75 ലെത്തി. 11-ാം ഓവറിൽ ദുലാനി അർദ്ധസെഞ്ചുറി തികച്ചു. തൊട്ടുപിന്നാലെ താരം മടങ്ങി. 39 പന്തിൽ നിന്ന് ദുലാനി 50 റൺസെടുത്തു. നിളക്ഷിക സിൽവ(3), കവിഷ ദിൽഹാരി(5) എന്നിവരെ പുറത്താക്കി ഇന്ത്യ തിരിച്ചടിച്ചു. എന്നാൽ ക്രീസിൽ നിലയുറപ്പിച്ച ഹസിനി അർദ്ധസെഞ്ചുറിയോടെ ലങ്കയ്ക്ക് പ്രതീക്ഷ നൽകി.
ശ്രീലങ്കൻ സ്കോർ 130 കടന്നതിന് പിന്നാലെ ഹസിനി മടങ്ങിയത് ലങ്കയെ പ്രതിരോധത്തിലാക്കി. താരം 42 പന്തിൽ നിന്ന് 65 റൺസെടുത്തു. പിന്നീട് വന്നവരെയൊന്നും നിലയുറപ്പിക്കാൻ ഇന്ത്യൻ ബൗളർമാർ അനുവദിച്ചില്ല. 160-7 എന്ന നിലയിൽ ശ്രീലങ്കൻ ഇന്നിങ്സ് അവസാനിച്ചു.
