ശ്രീഹരിക്കോട്ട : തിങ്കളാഴ്ച വിക്ഷേപിച്ച ഐഎസ്ആർഒയുടെ 2026 – ലെ ആദ്യ ദൗത്യമായ പിഎസ്എൽവി-സി-62/ഇഒഎസ്-എന്‍1 പരാജയപ്പെട്ടു. പിഎസ്എൽവി-സി 62 ബഹിരാകാശത്ത് എത്തിക്കാനിരുന്ന ഭൗമനിരീക്ഷണത്തിനായുള്ള ‘അന്വേഷ’ ഉൾപ്പെടെ 16 ഉപഗ്രഹങ്ങളും നഷ്ടപ്പെട്ടു. ഐഎസ്ആർഒയുടെ ദൗത്യം പരാജയപ്പെട്ടത് ഇന്ത്യയുടെ ബഹിരാകാശ അഭിലാഷങ്ങൾക്ക് നേരിട്ട വലിയ തിരിച്ചടിയായി.
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പെയ്‌സ് സെന്ററിൽ നിന്ന് തിങ്കളാഴ്ച രാവിലെ 10:17-നാണ് വിക്ഷേപണം നടന്നത്. കുതിച്ചുയർന്ന 260 ടൺ ഭാരമുള്ള പിഎസ്‌എൽവി-ഡിഎൽ വകഭേദം ആദ്യ രണ്ട് ഘട്ടങ്ങളിലൂടെയും വേർപിരിയലിലൂടെയും നാമമാത്രമായ പ്രകടനം കാഴ്ചവെച്ചെങ്കിലും മൂന്നാം ഘട്ട ജ്വലനത്തിനുശേഷം, ടെലിമെട്രി അപ്‌ഡേറ്റുകളൊന്നുമില്ലാതെ ദൗത്യ നിയന്ത്രണത്തിൽ നിശബ്ദത തളംകെട്ടി. കഴിഞ്ഞ വർഷത്തെ PSLV-C61ന് സമാനമായ പരാജയം സ്ഥിരീകരിച്ചു. കഴിഞ്ഞ വർഷം നേരിട്ട അപ്രതീക്ഷിത പരാജയത്തിന് ശേഷം ഇതാദ്യമായാണ് വിക്ഷേപണ വാഹനമായ പിഎസ്എല്‍വി ഒരു ദൗത്യത്തിനായി ഐഎസ്ആർഒ വീണ്ടും ഉപയോഗിയ്ക്കുന്നത്.
ഭൗമോപരിതലത്തെ സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനായി രൂപകൽപ്പന ചെയ്ത ഇഒഎസ്-എൻ1 (അന്വേഷ) ആയിരുന്നു ദൗത്യത്തിലെ പ്രധാന ഉപഗ്രഹം. അന്വേഷയ്ക്ക് പുറമേയുള്ള പതിനഞ്ച് പേലോഡുകളിൽ യുകെ, ബ്രസീൽ, നേപ്പാൾ എന്നീ രാജ്യങ്ങളിൽ നിന്നുമുള്ള ചെറു ഉപഗ്രഹങ്ങളും, ഇന്ത്യൻ സ്റ്റാർട്ടപ്പുകളുടെ പരീക്ഷണങ്ങളുമുണ്ടായിരുന്നു. ബഹിരാകാശത്ത് ചെന്ന ശേഷം തിരികെ ഭൂമിയിലേക്ക് വരുന്ന സ്‌പാനിഷ് സ്റ്റാർട്ടപ്പായ ഓർബിറ്റൽ പാരഡൈമിന്‍റെ കിഡ് ആണ് മറ്റൊരു ശ്രദ്ധേയ പേലോഡ്. ഇന്ത്യൻ കമ്പനിയായ ഓർബിറ്റ് എയിഡിന്‍റെ ആയുൽസാറ്റ് എന്നൊരു ചെറു ഉപഗ്രഹവും ദൗത്യത്തിന്‍റെ ഭാഗമാണ്. ബഹിരാകാശത്ത് വെച്ച് ഉപഗ്രഹങ്ങളിൽ ഇന്ധനം നിറയ്ക്കുന്ന സാങ്കേതിക വിദ്യയുടെ പരീക്ഷണമാണ് ലക്ഷ്യമിട്ടിരുന്നത്. ഇത് വിജയിച്ചിരുന്നെങ്കിൽ അതൊരു ചരിത്രമായേനെ. ധ്രുവ സ്പേസ് എന്ന ഇന്ത്യൻ സ്റ്റാർട്ടപ്പിന്‍റെ അഞ്ച് ചെറു ഉപഗ്രഹങ്ങളും പിഎസ്എൽവി-സി62 ബഹിരാകാശത്ത് എത്തിക്കേണ്ടതായിരുന്നു. എട്ട് മാസത്തിനിടെ പിഎസ്എൽവിയുടെ രണ്ടാമത്തെ അപൂർവ്വ പരാജയമാണിത്.
.
