തിരുവനന്തപുരം: ഓണക്കോളുമായി കെഎസ്ആർടിസി. 143 പുതിയ ബസുകൾ ഇന്ന് നിരത്തിലേക്കിറങ്ങും. വ്യാഴാഴ്ച വൈകുന്നേരം മുഖ്യമന്ത്രി പിണറായി വിജയൻ ബസ്സുകളുടെ ഫ്ലാഗ് ഓഫ് തിരുവനന്തപുരത്ത് നിർവ്വഹിക്കും. എസി സ്ലീപ്പർ, എസി സീറ്റർ കം സ്ലീപ്പർ, പ്രീമിയം സൂപ്പർ ഫാസ്റ്റ്, ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഫാസ്റ്റ് പാസഞ്ചർ ലിങ്ക് ബസുകൾ തുടങ്ങി വിവിധ ശ്രേണികളിലുള്ള ബസുകൾ ആണ് പുതുതായി നിരത്തിലേക്ക് എത്തുക. കെഎസ്ആർടിസിയിലെ സമ്പൂർണ ഡിജിറ്റലൈസേഷൻ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവ്വഹിക്കും. സ്റ്റുഡന്റ് ട്രാവൽ കാർഡുകളുടെ വിതരണ ഉദ്ഘാടനവും നടക്കും.
നവീകരണത്തിന്റെ പുതിയ അദ്ധ്യായത്തിലേക്ക് കടക്കുകയാണെന്ന് കെഎസ്ആർടിസി അറിയിച്ചു. അത്യാധുനിക സൗകര്യങ്ങളും ഉയർന്ന നിലവാരവും സുരക്ഷാ സംവിധാനങ്ങളും പുതിയ ബസുകളിലുണ്ട് . തിരുവനന്തപുരം ആനയറയിലെ സ്വിഫ്റ്റ് ആസ്ഥാനത്താണ് മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യുക. സ്റ്റുഡൻസ് ട്രാവൽ കാർഡ് പ്രകാശനവും വിതരണോദ്ഘാടനവും പൊതു വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർവ്വഹിക്കും. വിപുലീകരിച്ച കൊറിയർ മാനേജ്മെൻ്റ് സംവിധാനവും ഇ – സുതാര്യം ബാർകോഡ് അധിഷ്ഠിത സംവിധാനവും ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ ഉദ്ഘാടനം ചെയ്യും.
