കോഴിക്കോട് : ചരിത്രത്തിലാദ്യമായി വനിതാ എം.എല്‍.എയെ നിയമസഭയിലെത്തിക്കാന്‍ മുസ്ലിംലീഗ്. പാര്‍ട്ടിയുടെ അഖിലേന്ത്യാ സമിതിയില്‍ ആദ്യമായി രണ്ട് വനിതകളെ ഉള്‍പ്പെടുത്തിയ ലീഗ് ഇത്തവണ വനിതയെ നിയമസഭയിലേക്ക് വിജയിപ്പിച്ചെടുക്കണമെന്ന വാശിയിലാണ്. 1996 ല്‍ ഖമറുന്നിസ അന്‍വറിനെയും 2021 ല്‍ നൂര്‍ബിന റഷീദയെയും കോഴിക്കോട് സൗത്തില്‍ ( പഴയ കോഴിക്കോട് രണ്ട് ) പരീക്ഷിച്ചിരുന്നെങ്കിലും ഇരുവരും പരാജയപ്പെട്ടു. ഇത്തവണ ഉറപ്പുള്ള സീറ്റ് നല്‍കി ഒരു വനിതയെ നിയമസഭയിലെത്തിക്കാനാണ് പാര്‍ട്ടി ശ്രമം. അങ്ങനെ ഇതുവരെത്ത വനിത എംഎൽഎ ഇല്ലാത്ത പാർട്ടി എന്ന ദുഷ്‌പേര് മാറ്റാനാണ് ലീഗ് നീക്കം.
മലപ്പുറം ജില്ലയിലെ ഉറച്ച സീറ്റുകളിലൊന്നില്‍ വനിതയെ മല്‍സരിപ്പിക്കാനാണ് ഇപ്പോള്‍ ആലോചിക്കുന്നത്. വനിതാ ലീഗ് സംസ്ഥാന പ്രസിഡന്റ് സുഹ്‌റ മമ്പാടിനെ മഞ്ചേരി, തിരൂരങ്ങാടി, കോട്ടയ്ക്കല്‍ എന്നീ സീറ്റുകളിലൊന്നില്‍ മല്‍സരിപ്പിക്കാനാണ് ആലോചന. മഞ്ചേരിയില്‍ യു.എ.ലത്തീഫിനെ വീണ്ടും മല്‍സരിപ്പിക്കുന്നില്ല എന്നാണ് അറിയുന്നത്. അങ്ങനെയെങ്കില്‍ മഞ്ചേരിയില്‍ വനിതാ സ്ഥാനാര്‍ത്ഥിയെ മല്‍സരിപ്പിച്ചേക്കാം. കോട്ടയക്ക്ല്‍. തിരൂരങ്ങാടി. ഏറനാട് തുടങ്ങിയ മണ്ഡലങ്ങളിലെ സിറ്റിംഗ് എം.എല്‍.എ മാരെ മണ്ഡലം മാറ്റി മല്‍സരിപ്പിക്കുന്നുവെങ്കില്‍ ഈ സീറ്റുകളിലൊന്ന് വനിതയ്ക്ക് നല്‍കും.
മുസ്ലീം ലീഗിന്റെ ദേശീയ അസിസ്റ്റന്റ് സെക്രട്ടറിമാരിലൊരാളായ ജയന്തി രാജനാവും രണ്ടാമത്തെ സ്ഥാനാര്‍ത്ഥി. മുസ്ലീം ഇതര സമുദായത്തില്‍ നിന്ന് മുമ്പും ലീഗിന് ജനപ്രതിനിധികളുണ്ടായിട്ടുണ്ട്. ലീഗിന്റെ യു.സി.രാമന്‍ കോഴിക്കോട് ജില്ലയിലെ കുന്ദമംഗലം സംവരണ സീറ്റില്‍ നിന്ന് 2001ലും 2006 ലും വിജയിച്ച് എം.എല്‍.ആയിട്ടുണ്ട്. മണ്ഡല പുനര്‍നിര്‍ണയത്തെ തുടര്‍ന്ന് ജനറല്‍ സീറ്റായി മാറിയ കുന്ദമംഗലത്ത് ലീഗ് വിമതനായ പിടി.എ റഹീമിനെതിരെ മുസ്ലീം ലീഗ് യു.സി.രാമനെ മല്‍സരിപ്പിച്ചുവെങ്കിലും പരാജയപ്പെടുകയായിരുന്നു. എ.പി. ഉണ്ണികൃഷ്ണന്‍ മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്നു. എ.പി. ഉണ്ണികൃഷ്ണന്റെ മകള്‍ എ.പി.സ്മിജിയെ ഇത്തവണ മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റാക്കിയിട്ടുണ്ട് .
മുസ്ലീം ലീഗ് മുസ്ലീങ്ങളുടെ മാത്രം പാര്‍ട്ടിയല്ല എന്ന് സ്ഥാപിക്കാന്‍ കൂടിയാണ് ജയന്തി രാജനെ ലീഗ് സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നത്. വയനാട്ടില്‍ സാമൂഹ്യപ്രവര്‍ത്തകയായിരുന്ന ജയന്തിരാജന്‍ ലീഗ് പിന്തുണയോടെയാണ് 2010ല്‍ ഇരുളം പഞ്ചായത്ത് അംഗമായത്. 2015ല്‍ പനമരം ബ്ലോക്ക് പഞ്ചായത്ത് അംഗവും സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയ്ര#പേഴ്‌സണും ആയി. തിരുവമ്പാടിക്ക് കോണ്‍ഗ്രസിന് നല്‍കുമ്പോള്‍ കിട്ടുന്ന പകരം സീറ്റില്‍ കോഴിക്കോട് ജില്ലയിലോ വയനാട്ടിലോ ജയന്തിയെ മല്‍സരിപ്പിച്ചേക്കാം. വയനാട്ടില്‍ ഒരു സീറ്റ് മോഹിക്കുന്ന ലീഗിന് പക്ഷെ, അത് ലഭിക്കില്ല് എന്നതാണ് വസ്തുത. എങ്കില്‍, ജയന്തി രാജന് ഒരു സീറ്റ് കണ്ടെത്തുക ദുഷ്‌കരമാവുകയും ചെയ്യും.
ഒരു വനിതയെ നിയമസഭയിലെത്തിയ്ക്കുക വഴി പഴയ അഞ്ചാം മന്ത്രി സ്ഥാനം എന്ന അടവ് മാറ്റി ഒരു ന്യൂനപക്ഷ വനിതാമന്ത്രി എന്ന ആവശ്യം മുന്നോട്ടുവെയ്ക്കാം എന്ന അജണ്ടയും ഈ പുതിയ നീക്കത്തിന് പിന്നിലുണ്ട് എന്ന് ഇപ്പോഴെ രാഷ്ട്രീയ വൃത്തങ്ങളിൽ അടക്കം പറച്ചിലുമുണ്ട്.
