തിരുവനന്തപുരം : തിരുവനന്തപുരത്തെ ശിശുക്ഷേമ സമിതി ആസ്ഥാനത്തുള്ള അമ്മത്തൊട്ടിലില്‍ വെള്ളിയാഴ്ച പുതിയ അതിഥി എത്തി. ഉച്ചയോടെയാടെയാണ് നാല് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ അമ്മത്തൊട്ടിലിൽ കണ്ടത്. തിരുവോണ ദിനത്തില്‍ ലഭിച്ച പെൺകുഞ്ഞിന്
ശിശുക്ഷേമ സമിതി അധികൃതർ തുമ്പ എന്ന് പേരിട്ടു.
അതേസമയം ഏകദേശം ഒരാഴ്ച പ്രായം തോന്നിക്കുന്ന പെൺകുഞ്ഞിനെ കഴിഞ്ഞ ഓഗസ്റ്റ് 16ന് വൈകുന്നേരം 5 മണിയോടെ ലഭിച്ചിരുന്നു. രാജ്യം 79-ാം സ്വാതന്ത്ര്യം ആഘോഷിക്കുന്ന വേളയിൽ ലഭിച്ച കുഞ്ഞിന് ‘സ്വതന്ത്ര‘ എന്ന് പേരിട്ടതായി ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി എൽ അരുൺഗോപി അറിയിച്ചു. 2.8 കിലോ തൂക്കം വരുന്ന കുഞ്ഞിനെ തൈക്കാട് സ്‌ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ പരിശോധന നടത്തി. കുഞ്ഞിന് ആരോഗ്യപ്രശ്‌നങ്ങളൊന്നും ഇല്ലെന്ന് കണ്ടതിനെ തുടർന്ന് തിരുവനന്തപുരത്തെ ശിശുക്ഷേമ സമിതിയുടെ ദത്തെടുക്കൽ കേന്ദ്രത്തിലേക്ക് മാറ്റി.
തിരുവനന്തപുരത്ത് ഈ വർഷം ലഭിക്കുന്ന ഒൻപതാമത്തെ കുഞ്ഞാണ് സ്വാതന്ത്ര. ആലപ്പുഴയിൽ ലഭിച്ച നാലു കുട്ടികളും ഉൾപ്പെടെ 13 കുഞ്ഞുങ്ങളാണ് ശിശുക്ഷേമ സമിതിയ്‌ക്ക് ഈ വർഷം പരിചരണയ്‌ക്കായി ലഭിച്ചത്. ഏറ്റവും കൂടുതൽ കുട്ടികളെ ലഭിച്ചത് തിരുവനന്തപുരത്താണ്. കുട്ടിയുടെ ദത്തെടുക്കൽ നടപടി ആരംഭിക്കേണ്ടതിനാൽ കുഞ്ഞിന്റെ അവകാശികൾ ആരെങ്കിലും ഉണ്ടെങ്കിൽ രണ്ട് മാസത്തിനകം സംസ്ഥാന ശിശുക്ഷേമ സമിതി ഓഫീസുമായി ബന്ധപ്പെടണമെന്ന് ജനറൽ സെക്രട്ടറി ജി എൽ അരുൺഗോപി അറിയിച്ചു.