കണ്ണൂർ : അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജിലെ ഒന്നാം വര്‍ഷ ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തില്‍ സ്വമേധയാ കേസെടുത്ത് യുവജന കമ്മീഷന്‍. ദാരുണ സംഭവത്തോട് ബന്ധപ്പെട്ട് കമ്മീഷൻ അദ്ധ്യാപകരുടെയും സഹപാഠികളുടെയും മൊഴി രേഖപ്പെടുത്തും. ചക്കരക്കല്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ആത്മഹത്യാ പ്രേരണ, SC-ST പീഡന നിരോധന നിയമം എന്നീ വകുപ്പുകള്‍ ചേര്‍ത്തിരുന്നു. നിതിന്‍ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് കെഎസ്‌യു – ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഇന്ന് കോളേജ് ക്യാമ്പസില്‍ പ്രതിഷേധ പ്രകടനം നടത്തും.
.കണ്ണൂര്‍ എസിപി ഹരിപ്രസാദിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം അന്വേഷണം തുടരുകയാണ്. നിതിന്‍ രാജിനെ ലോണ്‍ ആപ്പ് സംഘം ഭീഷണിപ്പെടുത്തിയെന്നും കണ്ടെത്തലുണ്ട്. നിതിന്റെ വീട്ടിലെത്തിയ വി ശിവന്‍കുട്ടിയും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് ഇന്നലെ കുടുംബത്തിന് ഉറപ്പ് നല്‍കിയിരുന്നു. മരണശേഷം കോളേജ് അധികൃതര്‍ നിതിന്റെ വീട്ടിലെത്താത്തത് ദുരൂഹതയുണ്ടാക്കുന്നതാണെന്ന് ശിവന്‍കുട്ടി പറഞ്ഞു. കുടുംബത്തിന് മുഖ്യമന്ത്രിയെ കണ്ടു പരാതി നല്‍കാന്‍ അവസരം ഒരുക്കുമെന്നും അറിയിച്ചു.
എന്നാല്‍, പൊലീസ് അന്വേഷണത്തിലൂടെ നീതി കിട്ടുമെന്ന് പ്രതീക്ഷയില്ലെന്ന് പറഞ്ഞ കുടുംബം നിയമപരമായി മുന്നോട്ടുപോകാനാണ് തീരുമാനിച്ചിരിക്കുന്നത്. നിതിന്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും, കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചതിന്റെ പരിക്കുകള്‍ ഒന്നും മൃതദേഹത്തില്‍ കാണാനില്ലായിരുന്നുവെന്നുമുള്ള നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് കുടുംബം
അതേസമയം, നിതിന്‍ രാജിന്റെ കുടുംബം ഇന്ന് മുഖ്യമന്ത്രിയെ കണ്ടേക്കും. ആത്മഹത്യയെന്ന് പോലീസ് ഉറപ്പിക്കുമ്പോഴും ദുരൂഹത ആരോപിക്കുകയാണ് കുടുംബം. നിതിന്‍ കടുത്ത ജാതി അധിക്ഷേപം നേരിട്ടിരുന്നു എന്ന് വ്യക്തമാക്കുന്ന ശബ്ദസന്ദേശം ഇന്നലെ പുറത്തു വന്നിരുന്നു. നടപടി നേരിട്ട രണ്ട് അദ്ധ്യാപകര്‍ക്ക് പുറമെ കമല്‍ എന്ന ഹോസ്റ്റല്‍ വാര്‍ഡനും, ശ്രീലത എന്ന അദ്ധ്യാപികക്കും മരണത്തില്‍ പങ്കുണ്ടെന്ന് നിതിന്‍ രാജിന്റെ അച്ഛന്‍ ആരോപിക്കുന്നു. ശ്രീലത എന്ന അദ്ധ്യാപികയാണ് അവസാനം മകനെ ടോര്‍ച്ചര്‍ ചെയ്തത് എന്നാണ് മകള്‍ പറഞ്ഞത്. അവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണം. കോളേജിലേക്ക് പഠിക്കാന്‍ പോയ മകനെ മാനസിക വിഭ്രാന്തിയുള്ള കുട്ടികള്‍ താമസികുന്ന മുറിയിലാണ് പാര്‍പ്പിച്ചത്. ഹോസ്റ്റലില്‍ കടുത്ത മാനസിക സംഘര്‍ഷം ഉണ്ടായി – അദ്ദേഹം പറഞ്ഞു.
ലോണ്‍ ആപ്പ് കാരണം പ്രശ്‌നം ഉണ്ടായെങ്കില്‍ വീട്ടുകാരെ അറിയിക്കണമായിരുന്നുവെന്നും രാജന്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ഒരു കോള്‍ പോലും കോളേജില്‍ നിന്ന് എനിക്ക് വന്നിട്ടില്ല. മരണത്തിന് ശേഷം ആരും കോളേജില്‍ നിന്ന് വിളിച്ചിട്ടില്ല. സഹപാഠികളെങ്കിലും സത്യം തുറന്ന് പറയണമെന്ന് നിതിന്റെ അച്ഛന്‍ ആവശ്യപ്പെട്ടു.
നിതിന്‍ ലോണ്‍ എടുത്തിട്ടുണ്ടെന്ന് അച്ഛന്‍ സ്ഥിരീകരിച്ചു. അമ്മയുടെ ചികിത്സ ആവശ്യത്തിനായാണ് ഓണ്‍ലൈന്‍ ലോണ്‍ എടുത്തത്. കൃത്യമായി അടയ്ക്കുന്നുമുണ്ട്. ടീച്ചറിന്റെ പേരില്‍ ലോണ്‍ എടുത്തു എന്നുള്ളത് കള്ളമാണെന്നും അദ്ദേഹം പറഞ്ഞു.
