കൊച്ചി : കൊല്ലം – എറണാകുളം, കൊല്ലം – പുനലൂർ റൂട്ടുകളിൽ സർവ്വീസ് നടത്തുന്ന മുഴുവൻ മെമു ട്രെയിനുകളുടേയും കോച്ചുകൾ 8-ൽ നിന്ന് 12 ആക്കി ഉയർത്താൻ റെയിൽവെ. മാർച്ച് 1 മുതൽ നടപടി പ്രാബല്യത്തിൽ വരും. കോച്ചുകളുടെ എണ്ണത്തിലുള്ള വർദ്ധനവ് യാത്രക്കാർക്ക് കൂടുതൽ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഉറപ്പാക്കുമെന്നാണ് പ്രതീക്ഷ.
നേരത്തെ കോച്ചുകളുടെ എണ്ണം 8-ൽ നിന്ന് 12 ആയി വർദ്ധിപ്പിച്ച കൊല്ലം – എറണാകുളം – കൊല്ലം (06169/70), കൊല്ലം – കോട്ടയം – കൊല്ലം (66315/16) റൂട്ടിൽ സർവ്വീസ് നടത്തുന്ന മെമു ട്രെയിനുകളിൽ ഫെബ്രുവരി 23 മുതൽ ഈ തീരുമാനം നിലവിൽ വരും.
യാത്രക്കാരുടെ ന്യായമായ ആവശ്യങ്ങൾ പരിഗണിച്ച് ട്രെയിനുകളുടെ കോച്ചുകൾ വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് റെയിൽവെ മന്ത്രാലയത്തോടും ദക്ഷിണ റെയിൽവെ അധികൃതരോടും നിരന്തരം ഇടപെട്ടിരുന്നെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി പറയുന്നു. കഴിഞ്ഞ ആഴ്ച കൊല്ലം – എറണാകുളം റൂട്ടിലെ രണ്ട് മെമു സർവ്വീസുകൾ 12 കോച്ചുകളാക്കി ഉയർത്തിയിരുന്നു. ശേഷിക്കുന്ന സർവ്വീസുകളും വർദ്ധിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ചതിനെ തുടർന്ന് ഇപ്പോൾ മുഴുവൻ ബന്ധപ്പെട്ട ട്രെയിനുകളും 12 കോച്ചുകളാക്കി ഉയർത്താൻ തീരുമാനമായിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
“കഴിഞ്ഞ ഓഗസ്റ്റിൽ തന്നെ റെയിൽവേ മന്ത്രിയുടെ മുന്നിൽ പ്രശ്നങ്ങൾ അവതരിപ്പിച്ചപ്പോൾ 16 കോച്ചുകൾ നൽകാമെന്നാണ് ഉറപ്പു നൽകിയിരുന്നതെങ്കിലും മെമു നിർമാണം ആവശ്യമായ തോതിൽ നടക്കാത്തതുമൂലം പുതിയ കോച്ചുകൾ ലഭ്യമാകുന്നതിനുള്ള തടസ്സം തുടരുന്നുവെന്നാണ് അറിയിച്ചിരുന്നത്. കൊല്ലം എറണാകുളം റൂട്ടിലെ അതികഠിനമായ തിരക്ക് മന്ത്രിയെ വീണ്ടും ബോധ്യപ്പെടുത്തിയതിൻ്റെ അടിസ്ഥാനത്തിലാണ് മറ്റു സോണുകളിൽ നിന്ന് ലഭ്യമായ റേക്കുകൾ ദക്ഷിണ റെയിൽവേയ്ക്ക് കൈമാറി ഇത്തരത്തിൽ ആദ്യഘട്ടത്തിൽ എട്ടിൽ നിന്ന് 12ലേക്ക് കോച്ചുകളുടെ എണ്ണം ഉയർത്തുന്നത്.” – കൊടിക്കുന്നിൽ കൂട്ടിച്ചേർത്തു.
