തിരുവനന്തപുരം : നിയമസഭയിൽ കഴിഞ്ഞ ദിവസങ്ങളിലായി തുടരുന്ന പ്രതിഷേധത്തിൽ കടുത്ത നടപടിയുമായി സ്പീക്കർ. മൂന്ന് പ്രതിപക്ഷ എംഎൽഎമാർക്ക് സസ്പെൻഡ് ചെയ്തു. അങ്കമാലി എംഎൽഎ റോജി എം. ജോൺ, ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫ്, കോവളം എംഎൽഎ എം. വിൻസന്റ് എന്നിവർക്കാണ് സസ്പെൻഷൻ. സഭയുടെ നടപ്പ് സമ്മേളനത്തിലാണ് സസ്പെൻഷൻ.
പ്രതിപക്ഷം സഭാ മര്യാദകൾ ലംഘിച്ചു. വാച്ച് ആൻഡ് വാർഡുമാർക്കെതിരേ തുടർച്ചയായാണ് പ്രതിപക്ഷ എംഎൽഎമാരുടെ ഭാഗത്തുനിന്ന് ആക്രമണമുണ്ടാകുന്നത്. ചീഫ് മാർഷലിനെ പരിക്കേൽപ്പിച്ചു. തുടങ്ങിയ കാര്യങ്ങൾ ചൂണ്ടിക്കാട്ടി എംഎൽഎമാരെ സസ്പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് പാർലമെന്ററികാര്യ വകുപ്പ് മന്ത്രി എം.ബി. രാജേഷ് പ്രമേയം അവതരിപ്പിച്ചതിനെ തുടർന്നാണ് എംഎൽഎമാരെ സസ്പെൻഡ് ചെയ്തതായി സ്പീക്കർ അറിയിച്ചത്.
ശബരിമലയിലെ ദ്വാരപാലക ശിൽപ്പവിവാദത്തിൽ തുടർച്ചയായി നാലാം ദിവസമാണ് പ്രതിപക്ഷം നിയമസഭ സ്തംഭിപ്പിക്കുന്നത്. വിഷയത്തിൽ ദേവസ്വം മന്ത്രി രാജിവെക്കുന്നത് വരെ സമരം തുടരുമെന്ന് പ്രഖ്യാപിച്ചാണ് പ്രതിപക്ഷത്തിൻ്റെ സഭാ ബഹിഷ്ക്കരണം. സ്പീക്കറുടെ മുഖം മറച്ച് പ്രതിപക്ഷം ഉയർത്തിയ ബാനർ നീക്കണമെന്ന് ചെയറിൻ്റെ ആവർത്തിച്ചുള്ള നിർദ്ദേശവും പ്രതിപക്ഷാംഗങ്ങൾ തള്ളിയിരുന്നു
