തിരുവനന്തപുരം : കെടിഡിസി ചെയർമാൻ സ്ഥാനം രാജിവെച്ച പി.കെ. ശശി സിപിഎം വിട്ട് ഒറ്റപ്പാലത്ത് വിമത സ്ഥാനാർത്ഥിയായേക്കും. ജില്ലാ സെക്രട്ടേറിയേറ്റിലേക്ക് എടുക്കണമെന്ന ആവശ്യം പാർട്ടി തള്ളിയതിനെ തുടർന്നാണ് ശശി കെടിഡിസി ചെയർമാൻ സ്ഥാനം രാജിവെച്ചതെന്നാണ് വിവരം. ഷൊർണ്ണൂർ മുൻ എംഎൽഎ ആയിരുന്ന ശശിയെ അഴിമതി ആരോപണങ്ങളെ തുടർന്ന് സിപിഎം ജില്ലാ കമ്മിറ്റിയിൽ നിന്ന് ബ്രാഞ്ചിലേക്ക് തരംതാഴ്ത്തിയിരുന്നു.
മണ്ണാർക്കാട്ടെ പാർട്ടി നിയന്ത്രണത്തിലുള്ള സഹകരണ കോളേജിന്റെ പ്രവർത്തനങ്ങളിലും ഇതിലേക്ക് പാർട്ടി നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനങ്ങളിൽനിന്ന് ഫണ്ട് സ്വീകരിച്ചതിലും ക്രമക്കേടുണ്ടായെന്നുള്ള ആരോപണങ്ങളടക്കം ഉയർന്നതിനെ തുടർന്നായിരുന്നു പാർട്ടി നടപടി. കഴിഞ്ഞ കുറച്ചുനാളുകളായി പാർട്ടി നേതൃത്വവുമായി അകന്നുനില്‍ക്കുന്ന ശശി, എം വി ഗോവിന്ദന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് ജാഥയിലും പങ്കെടുത്തിരുന്നില്ല. യുഡിഎഫിലേക്ക് പോകുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ശശി കെടിഡിസി ചെയർമാൻ സ്ഥാനത്ത് നിന്ന് രാജിവെച്ചത്.
ആരോഗ്യപ്രശ്‌നങ്ങളാലാണ് എൽഡിഎഫ് ജാഥയിൽനിന്ന് വിട്ടുനിൽക്കുന്നത് എന്നാണ് ശശി പറഞ്ഞിരുന്നത്. എന്നാൽ നേതൃത്വത്തോടുള്ള അതൃപ്തിയാണ് കാരണമെന്നാണ് വിലയിരുത്തൽ. ഒറ്റപ്പാലത്ത് യുഡിഎഫ് സ്ഥാനാർത്ഥിയാവുമോ എന്നതിന് കോൺഗ്രസ് – യുഡിഎഫ് നേതൃത്വങ്ങൾ പ്രതികരിച്ചിട്ടില്ല.
