കോഴിക്കോട് : പെരുവയൽ ഗ്രാമപഞ്ചായത്തിലെ എരഞ്ഞിക്കലിൽ 12 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അധികൃതർ.
കഴിഞ്ഞദിവസം നടത്തിയ സാംപിൾ പരിശോധനയിലാണ് കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത്. പെരുവയൽ പഞ്ചായത്തിലെ കുറ്റിക്കാട്ടൂർ ആനക്കുഴിക്കര ഭാഗത്ത് ഷിഗെല്ല ബാധിച്ച് മൂന്നര വയസ്സുള്ള അങ്കണവാടി വിദ്യാർത്ഥി മരിച്ച സാഹചര്യത്തിലാണ് രോഗലക്ഷണം കണ്ടെത്തിയവരിൽ നിന്ന് സാംപിളുകൾ ശേഖരിച്ചത്. നേരത്തേ രോഗം സ്ഥിരീകരിച്ചവരുടെ ബന്ധുക്കളിൽ ആണ് കൂടുതലും രോഗലക്ഷണങ്ങൾ കണ്ടത്. 34 പേർക്കാണ് രോഗലക്ഷണങ്ങൾ ഉള്ളത്.
കൂടുതൽ പേർക്ക് ഷിഗെല്ല സ്ഥിരീകരിച്ച സാഹചര്യത്തിൽ പെരുവയൽ ഗ്രാമപഞ്ചായത്തിന്റെയും ആരോഗ്യ വിഭാഗത്തിൻ്റേയും നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി. രോഗം സ്ഥിരീകരിച്ച പൂവാട്ടുപറമ്പ് എരഞ്ഞിക്കൽ ഭാഗത്തും പരിസര പ്രദേശങ്ങളിലുമാണ് പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുന്നത്.
നേരത്തേ രോഗം ബാധിച്ചു മരിച്ച കുട്ടി ഉൾപ്പെടെ 4 പേർക്കായിരുന്നു രോഗം സ്ഥിരീകരിച്ചിരുന്നത്. ഇതിൽ രണ്ടു കുട്ടികൾ മെഡിക്കൽ കോളേജ് ആശുപത്രിയിലും ഒരു കുട്ടി സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. അതിനുശേഷം നടത്തിയ പരിശോധനയിലാണ് മറ്റ് പന്ത്രണ്ട് പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളോടെ മറ്റ് ചിലരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരുടെ സാംപിളുകൾ ശേഖരിച്ച് പരിശോധന നടത്തുമെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു.
ഷിഗെല്ല കൂടുതൽ പേർക്ക് സ്ഥിരീകരിച്ചതോടെ എരഞ്ഞിക്കൽ അങ്കണവാടിയിൽ ആരോഗ്യ വിഭാഗവും ആശാപ്രവർത്തകരും ഗ്രാമ പഞ്ചായത്ത് അധികൃതരും പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് വേണ്ടി ക്യാംപ് ആരംഭിച്ചു. ആശാപ്രവർത്തകരുടെ നേതൃത്വത്തിൽ വീടുകൾ തോറും കയറിയിറങ്ങി കിണറുകൾ ക്ലോറിനേഷൻ നടത്തി. ഭക്ഷ്യ സുരക്ഷാ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ പ്രദേശത്തെ ഭക്ഷണ സാധനങ്ങളും പാനീയങ്ങളും വിൽക്കുന്ന കടകളിൽ പരിശോധനകളും ആരംഭിച്ചു. വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ച മൂന്ന് കടകൾ അടച്ചുപൂട്ടാൻ നിർദ്ദേശം നൽകി.
വയറിളക്കം, പനി, വയറുവേദന, ഛർദി, ക്ഷീണം, രക്തം കലർന്ന മലം എന്നിവയാണ് ഷിഗെല്ലയുടെ ലക്ഷണങ്ങൾ. ഷിഗെല്ല ബാക്ടീരിയ പ്രധാനമായും കുടലിനെ ബാധിക്കുന്നതിനാലാണ് രക്തക്കലർപ്പ് ഉണ്ടാകുന്നത്. ശരീരവേദനയോടു കൂടിയ പനി, തലവേദന, ക്ഷീണം, ഓക്കാനം തുടങ്ങിയ ലക്ഷണങ്ങൾ ഉള്ളവർ ഉടൻ തന്നെ ചികിത്സ തേടേണ്ടതാണെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു
സാധാരണ വയറിളക്കം വൈറസ് രോഗബാധ മൂലം വരുന്നതാണെങ്കിൽ ഷിഗെല്ല ബാക്ടീരിയയാണു മാരകമായ വയറിളക്കത്തിനു കാരണം കുടലിന്റെ ശ്ലേഷ്മ ആവരണവും ഭിത്തിയും ബാക്ടീരിയ കരണ്ടു തിന്നുന്നതോടെ മലത്തിനൊപ്പം രക്തവും പഴുപ്പും പുറത്തേക്ക് വമിക്കും. വയറിളക്കത്തിനു പുറമേ വയറു വേദനയും ഛർദ്ദിയും ശരീരത്തിനു ചൂടും കാണും. ഉടൻ ആന്റിബയോട്ടിക് ഉൾപ്പെടെയുള്ള ചികിത്സ നൽകിയാൽ രോഗം ഭേദപ്പെടുത്താം.
